
ജനാധിപത്യത്തിന്റെ ഉരകല്ല്, നിശ്ചിത ഇടവേളക്ക് ശേഷം ക്രമമായി നടക്കുന്ന സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പുകൾ തന്നെയാണെന്നതും ഭരണത്തിലെ ജനപങ്കാളിത്തം പ്രാതിനിധ്യ അധികാരസഭകളിലെ അംഗത്വത്തിലൂടെ മാത്രമെന്നതും പ്രസ്തുത സഭകളിൽ ഒരു പ്രദേശമോ ജനതയോ തന്നെയും പ്രതിനിധീകരിക്കപ്പെടാതെ പോകരുതെന്നതും അവിതർക്കിതമായിട്ടുളള വസ്തുതകളാണ്.
140 അംഗ കേരള നിയമസഭയിൽ കുട്ടനാട്- ചവറ മണ്ഡലങ്ങൾക്ക് യഥാക്രമം 20/12/2019, 08/3/2020 തീയ്യതികൾ പ്രാബല്യത്തിൽ പ്രാതിനിധ്യം ഇല്ലാതായിരുന്നു. നിലവിലെ പതിനാലാം നിയമസഭയുടെ കാലാവധി 01/6/2021വരെ ഉള്ളതാണെന്നതിനാൽ, രണ്ട് ഒഴിവുകൾക്കും ഒരുവർഷത്തിലധികംവീതം കാലാവധി ഉണ്ടായിരുന്നു.
മേൽ സാഹചര്യത്തിൽ, രണ്ട് മണ്ഡലങ്ങളുടെയും പ്രാതിനിധ്യം നിയമസഭയിൽ ഉറപ്പ് വരുത്തുന്നതിലേക്ക്, 1951-ലെ ജനപ്രാതിനിധ്യനിയമം വകുപ്പ് 150,151A എന്നിവ അനുസരിച്ച്, 6 മാസങ്ങൾക്കുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന നിബന്ധന പാലിച്ചാൽ, യഥാക്രമം 19/6/2020, 07/9/2020 തീയ്യതികൾക്ക് മുമ്പ് ഉപതെരഞ്ഞെടുപ്പുകൾ നടക്കേണ്ടിയിരുന്നു. എന്നാൽ കോവിഡ് മഹാമാരിയ്ക്ക് പ്രതിരോധം തീർത്ത് 2020 മാർച്ച് 24 മുതൽ രാജ്യവ്യാപകമായി ലോക് ഡൗൺ ഏർപ്പെടുത്തിയതിനെത്തുടർന്ന്, പ്രസ്തുത തീയ്യതികൾക്ക് മുമ്പ് കുട്ടനാട് -ചവറ ഉപതെരഞ്ഞെടുപ്പുകൾ അസാദ്ധ്യം തന്നെയായിരുന്നു. കോവിഡ് മഹാമാരിയുടെ വ്യാപനത്തിന് ആവേഗം കൈവരിക്കാവുന്നതായി കണക്കാക്കിയിട്ടുള്ള മാസങ്ങൾ തന്നെയാണ് വരുന്ന ഒക്ടോബറും നവംബറുമെല്ലാം. അങ്ങനെവരുമ്പോൾ, നവംബർ 29-ന് മുമ്പ് കേരളത്തിലെ രണ്ട് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താൻ പുറപ്പെട്ടുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്, തികച്ചും ഏകപക്ഷീയവും വേണ്ടത്ര ആലോചനകളില്ലാതെയും ന്യായയുക്തമല്ലാത്തതുമല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പതിനാലാം കേരള നിയമസഭയുടെ കാലാവധി 2021ജൂൺ 01-ന് അവസാനിക്കുമെന്നതിനാൽ, പതിനഞ്ചാം സഭയുടെ പൊതു തെരഞ്ഞെടുപ്പ് നിശ്ചയമായും 2021മേയ് മാസത്തിൽ നടക്കേണ്ടതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് 16/5/2016-ലും അതിന്റെ പ്രഖ്യാപനം 04/3/2016-ലും വിജ്ഞാപനം 22/4/2016-ലുമാണ് നടന്നത്. 04/3/2016 മുതൽ തന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരികയും ചെയ്തിരുന്നു.
ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ നടന്നാലും തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്ക് ആലങ്കാരികമായി എംഎൽഎ പദവി വഹിക്കുവാൻ കഴിയുക കേവലം 6 മാസം മാത്രം. അതിൽ, 2021-ലെ പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ട കാലയളവ് (3 മാസത്തോളം ) കഴിച്ചാൽ, ഫലത്തിൽ കുട്ടനാട് ചവറ ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ചുകയറുന്ന എംഎൽഎമാർക്ക് ലഭിക്കുന്ന പ്രവർത്തനകാലയളവ് വെറും 3 മാസം മാത്രം. കോവിഡ് നിയന്ത്രണങ്ങളാൽ ഇവർക്ക് നിയമസഭയിലെത്താനാവുന്നത് ഒരുപക്ഷേ സത്യപ്രതിജ്ഞയ്ക്ക് മാത്രമായിരിക്കും .
കോവിഡ് വ്യാപന ഭീഷണി നിലനിൽക്കെ ഖജനാവിലെ കോടികൾ ചെലവഴിച്ച് 3 മാസക്കാലത്തേക്ക് രണ്ട് എംഎൽഎമാരെ തെരഞ്ഞെടുക്കാന് ഒരുങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി അങ്ങേയറ്റം അനുചിതമാണ്. കമ്മീഷന്റെ അപൂർവ്വമായ ഇത്തരം അനുചിത തീരുമാനങ്ങൾ, ബഹു കോടതികൾ വിലക്കിയ അവസരങ്ങളുമുണ്ടായിട്ടുണ്ട്.
കോവിഡ് ഭീഷണി ഇല്ലാതിരുന്ന കാലത്ത്, മഹാരാഷ്ട്രയിലെ കടോൾ (Katol-AC 48) അസംബ്ലി മണ്ഡലം ഉപതെരഞ്ഞെടുപ്പ്, ബഹു ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച് 2019 ഏപ്രിൽ 12-ന് സ്റ്റേ ചെയ്തതും (Sandeep Yashwantrao Sarode Vs. ECI) പ്രസ്തുത സ്റ്റേ നീക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപേക്ഷ, ബഹു സുപ്രീം കോടതി 2019 ഏപ്രിൽ 19-ന് അനുവദിക്കാതിരുന്നതും സമാനമായ സാഹചര്യത്തിൽ കുട്ടനാട്- ചവറ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾക്ക് ബാധകമാകാവുന്നതാണെന്നും കാണുന്നു.
2014-ലെ മഹാരാഷ്ട്രാ അസംബ്ലി തെരഞ്ഞെടുപ്പിൽ കടോൾ മണ്ഡലത്തിൽ നിന്നും ബി ജെ പി ടിക്കറ്റിൽ വിജയിച്ച ശ്രീ ആശിഷ് ദേശ്മുഖ് 4 വർഷങ്ങൾക്ക് ശേഷം രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. ടിയാന്റെ രാജി, 06/10/2018-ൽ ബഹു സ്പീക്കർ അംഗീകരിച്ചു. അസംബ്ലിയ്ക്ക് 18/10/2019 വരെയായിരുന്നു കാലാവധി. കടോൾ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്, പതിനേഴാം ലോക് സഭാ ഇലക്ഷനൊപ്പം 2019 ഏപ്രിൽ 11- ന് നടത്താൻ തീരുമാനിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം സ്റ്റേ ചെയ്തു കൊണ്ടുള്ള വിധിയിൽ, പരമമായുളള വിവേചനാധികാരം പ്രയോഗിച്ച് എടുക്കുന്ന തീരുമാനങ്ങൾ ഏകപക്ഷീയമാകരുതെന്നും മറിച്ച് ന്യായയുക്തവും വേണ്ടത്ര ആലോചിച്ചുള്ളതുമാകണമെന്നും വ്യക്തമാക്കിയിരുന്നു.
പരാതിക്കാരൻ ഉയർത്തിയ, ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ചുവരുന്ന എംഎൽഎ യ്ക്ക് 3 മാസത്തിൽ താഴെ മാത്രമാണ് പ്രവർത്തനകാലയളവ് ലഭിക്കുകയെന്നും അതിലൂടെ സമ്മതിദായകർക്കോ ജനാധിപത്യത്തിനോ പ്രത്യേകിച്ച് ഗുണമുണ്ടാകുന്നില്ലെന്നും അടുത്ത നിയമസഭാ പൊതു തെരഞ്ഞെടുപ്പ് ഉടനെ അഭിമുഖീകരിക്കേണ്ടതുണ്ടന്നും ഖജനാവിലെ പണം പാഴാകുന്നത് ഒഴിവാക്കണമെന്നതടക്കമുള്ള വാദങ്ങൾ ബഹു കോടതി അംഗീകരിച്ചു.
സമാനമായി കർണ്ണാടകത്തിലെ ബെല്ലാരി, ഷിമോഗ ലോക് സഭാ മണ്ഡലങ്ങൾ 2018 മേയ് 18 മുതലും മാണ്ഡ്യ മണ്ഡലം 2018 മേയ് 21 മുതലും ഒഴിഞ്ഞു കിടന്നിരുന്നു. പ്രസ്തുത മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം 06/10/2018-ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. എന്നാൽ 2018 ജൂൺ 20 മുതൽ ഒഴിവ് വന്ന ആന്ധ്രയിലെ അഞ്ച് ലോക് സഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത് പത്രങ്ങൾ വിമർശന വിധേയമാക്കിയപ്പോൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ (ECI/PN/70/2018 dated 09/10/18), പതിനാറാം ലോക് സഭയുടെ കാലാവധി 03/6/2019 വരെ മാത്രമാണെന്നും കർണ്ണാടകയിലെ ഒഴിവുകൾ ലോക് സഭാ കാലാവധിയ്ക്ക് ഒരു വർഷം മുമ്പ് വന്നതാണെന്നും എന്നാൽ ആന്ധ്രയിലെ ഒഴിവുകൾക്ക് ഒരു വർഷത്തിൽ കുറഞ്ഞ കാലാവധി മാത്രമാണുള്ളതെന്നും അതിനാൽ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 151A പ്രകാരം കർണ്ണാടകയിലെ 3 ലോക് സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബാദ്ധ്യസ്ഥമാണെന്നും ആന്ധ്രയിലെ 5 ലോക് സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ നടത്താൻ ബാദ്ധ്യസ്ഥതയില്ലെന്നുമാണ് വ്യക്തമാക്കിയിരുന്നത്.
ഇത് സൂചിപ്പിക്കുന്നത്, ഉപതെരഞ്ഞെടുപ്പിനു നിദാനമാകുന്ന ഒഴിവിന്റെ പരിണിത കാലാവധിയും പ്രായോഗികതയും കണക്കിലെടുത്ത്, വേണ്ടി വന്നാൽ കേന്ദ്ര-സംസ്ഥാന ഗവ.കളെയും രാഷ്ട്രീയപ്പാർട്ടികളെയും ബോദ്ധ്യപ്പെടുത്തി, ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കുന്നതിനുള്ള വിവേചനാധികാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷിപ്തമാണെന്നതാണ്. പ്രസ്തുത വിവേചനാധികാരം അവധാനതയോടെ പ്രയോഗിച്ചും കോവിഡ് ഭീഷണി രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്തും കുട്ടനാട് -ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കുവാനുള്ള നടപടികൾ ബഹു തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ കൈക്കൊള്ളുമെന്ന് കേരള ജനത പ്രത്യാശിക്കുന്നു.
( ലേഖകൻ നിയമകാര്യ വിദഗ്ദ്ധനും എം ജി സർവ്വകലാശാലയിലെ വിരമിച്ച ഉദ്യോഗസ്ഥനുമാണ് )




