
കൊല്ലം: നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പ്രതിശ്രുതവരന് പിന്മാറിയതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയ റംസിയയുടെ ഓര്‍മകളില്‍ നെഞ്ചുപൊട്ടി കഴിയുകയാണ് കുടുംബം.റംസിയുടെ മാതാപിതാക്കളും സഹോദരിയും സംഭവത്തില്‍ പ്രതിയായ ഹാരിസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.റംസിയുടെ പക്കല്‍ നിന്നും ഹാരിസ് പരമാവധി പണം ഊറ്റി എടുത്തു എന്നും എല്ലാം കഴിഞ്ഞ് ഇനി ഒന്നും കൊടുക്കാനില്ലെന്ന് അറിഞ്ഞപ്പോള്‍ വേണ്ടെന്ന് വയ്ക്കുകയും ആയിരുന്നു എന്ന് റംസിയുടെ സഹോദരി അന്‍സി പറഞ്ഞു.ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അന്‍സിയുടെ പ്രതികരണം.
'റംസിക്ക് ഒരുപാട് ആലോചനകള്‍ വന്നതാണ്.പക്ഷേ ഹാരിസിനെ മാത്രം മതിയെന്ന് അവള് പറഞ്ഞു.അവള്‍ക്ക് വരുന്ന ആലോചനകളെല്ലാം ഹാരിസും മുടക്കിയിരുന്നു.ഞങ്ങള്‍ ലോണ്‍ എടുത്തിട്ടാണ് അവന് പൈസ കൊടുത്തിരുന്നത്.അവള്‍ക്ക് വേണ്ടി കരുതിയിരുന്ന സ്വര്‍ണം ആദ്യമേ കട തുടങ്ങാന്‍ എന്നും പറഞ്ഞ് വാങ്ങി.ഉമ്മയ്ക്ക് പാസായ 30,000 രൂപയുടെ ലോണും അതു പോലെ വാങ്ങിക്കൊണ്ടു പോയി.പണയംവച്ച സ്വര്‍ണം എടുത്തു തരാമെന്ന് പറഞ്ഞ് ഒരുപാട് പറ്റിച്ചു.ഞങ്ങളില്‍ നിന്ന് എന്തെല്ലാം ഊറ്റിവാങ്ങിക്കാന്‍ പറ്റുമോ അതെല്ലാം വാങ്ങിയിട്ട് അവസാനം ഞങ്ങള്‍ക്ക് ഒന്നും കൊടുക്കാന്‍ ഇല്ലെന്നറിഞ്ഞപ്പോള്‍ അവന് എന്റെ ഇത്തായെ വേണ്ടെന്നു പറഞ്ഞു' ഇടറിയ വാക്കുകളോടെ അന്‍സി പറഞ്ഞു.
'അവള് മരിക്കാന്‍ പോകുവാണെന്നും എല്ലാം അവസാനിപ്പിക്കുകയാണെന്നും ഹാരിസിന്റെ ഉമ്മയോട് വരെ പറഞ്ഞതാണ്.അപ്പോള്‍ പോലും ആ സ്ത്രീ കുലുങ്ങിയില്ല.അവള് മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്ന് ആ സ്ത്രീ കരുതിക്കാണും.അവരെ സ്ത്രീയെന്ന് വിളിക്കാനാകുമോ അവരെല്ലാം കൂട്ട് നിന്നാണ് അവളുടെ വയറ്റിലെ കുഞ്ഞിനെ കളഞ്ഞത്.ആ കുഞ്ഞ് ഇന്നുണ്ടായിരുന്നെങ്കില്‍ വേണ്ടെന്ന് പറയുമായിരുന്നോ?'അന്‍സി ചോദിച്ചു.






