
ലോക്ക്ഡൗൺ കാലത്ത് പലതരം ചലഞ്ചുകളും പുതിയ ഫാഷനുകളുമെല്ലാം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. ഒരു വിഭാഗം തലമൊട്ടയടിച്ചു കേശഭാരം ഇറക്കിവെച്ചു പുതിയ ഫാഷൻ പരീക്ഷിച്ചപ്പോൾ മറ്റൊരു വിഭാഗം താടിയും മുടിയും നീട്ടിവളർത്തി പുതിയ ഗെറ്റപ്പുകളിലേക്ക് രൂപമാറ്റം നടത്തുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ടൊവിനോ തോമസുമടക്കം നിരവധി താരങ്ങളാണ് ലോക്ക്ഡൗൺകാലത്ത് മുടിയും താടിയുമൊക്കെ നീട്ടിവളർത്തി പുത്തൻ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ, ഇതുവരെ കാണാത്തൊരു ലുക്കിലെത്തി അമ്പരപ്പിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ നന്ദു.
സാൾട്ട് ആന്റ് പെപ്പർ ലുക്കിലുള്ള നന്ദുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നര വീണ താടിയും മുടിയുമൊക്കെയായി നന്ദുവിനെ കാണുമ്പോൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയുക പ്രയാസമാണ്. മൂന്നുപതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ ഓരം ചേർന്നു നടക്കുന്ന നന്ദുവിന്റെ ഇതുവരെ കാണാത്ത ഈ പുതിയ ലുക്ക് ആരെയുമൊന്ന് അത്ഭുതപ്പെടുത്തും.
തിരുവനന്തപുരം സ്വദേശിയായ നന്ദലാൽ കൃഷ്ണമൂർത്തി എന്ന നന്ദു 1986ൽ സർവ്വകലാശാല എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നിിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നന്ദുവിന്റെ കരിയറിലെ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സ്പിരിറ്റ് എന്ന ചിത്രത്തിലെ മണിയൻ എന്ന കഥാപാത്രം. പോയവർഷം ലൂസിഫർ, അതിരൻ, പട്ടാഭിരാമൻ, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നന്ദുവിന് കഴിഞ്ഞു. പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് നന്ദുവിന്റേതായി ഇനി റീലീസ് ചെയ്യാനുള്ള ചിത്രം.