
മലപ്പുറം: കേരളം കണ്ട ഏറ്റവും വര്‍ഗീയവാദിയായ മന്ത്രിയാണ് കെ.ടി ജലീല്‍ എന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. സ്വര്‍ണക്കടത്തിന് മറപിടിക്കാന്‍ അദ്ദേഹം ഖുറാമെനയും മതത്തെയും ഉപയോഗിക്കുകയാണ്. പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാമെന്ന് പറയുന്ന ജലീല്‍, താന്‍ സ്വര്‍ണം കടത്തിയിട്ടില്ലെന്ന് ഖുറാനില്‍ തൊട്ട് സത്യം ചെയ്യാന്‍ കഴിയുമോ?
കേരളം ഇതുപോലെ വര്‍ഗീയവാദിയായ മന്ത്രിയെ കണ്ടിട്ടില്ല. 1986-87ലുമൊക്കെ തിരുരങ്ങാടി കോളജില്‍ സിമി പ്രവര്‍ത്തകനായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് കെ.ടി ജലീല്‍. 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന് മു്രദാവാക്യം വിളിച്ചയാള്‍. പിന്നീട് എം.എസ്.എഫിലും മുസ്ലീം ലീഗിലൂടെയും അധികാരത്തിലെത്തി.
ഇത്രയ്ക്ക് പച്ച വര്‍ഗീയത പറയുന്ന ഒരാളെ എങ്ങനെയാണ് സി.പി.എമ്മിന് സംരക്ഷിക്കാന്‍ കഴിയുന്നത്. മറ്റൊരു മന്ത്രിക്കുമില്ലാത്ത സംരക്ഷണമാണ് കെ.ടി ജലീലിന് മുഖ്യമന്ത്രി നല്‍കുന്നത്. സി.പി.എമ്മിനെ മുസ്ലീം വിഭാഗവുമായി ബന്ധിപ്പിക്കുന്ന പാലമാണ് ജലീല്‍.
കെ.സുരേന്ദ്രനെ മനോമരാഗി എന്ന് വിളിച്ച മുഖ്യമന്ത്രിയുടെ നടപടി തരംതാഴ്ന്നതാണ്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയുമായി മുഖ്യമന്ത്രിയുടെ മകള്‍ക്കും മരുമകനും ബന്ധമുണ്ട്. മകളും മരുമകനും ഇപ്പോള്‍ താമസിക്കുന്ന തിരുവനന്തപുരത്തെ ഫ്ളാറ്റിലേക്ക് ഫര്‍ണീച്ചര്‍ വാങ്ങി നല്‍കിയത് ആരാണെന്ന് വ്യക്തമാക്കണം. മകളുടെ വിവാഹത്തിന്റെ അന്നും തലേന്നുമുള്ള വീഡിയോ പുറത്തുവിടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? മുഖ്യമന്ത്രിയുടെ മകളെയും മരുമകനേയും സ്വപ്നയ്ക്കൊപ്പമിരുത്തി ചോദ്യം ചെയ്യണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വ്യാജ ഒപ്പിടുന്ന ഒരാളുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല, പിണറായി വ്യാജനാണ്. അമേരിക്കയില്‍ ചികിത്സയില്‍ ആയിരിക്കുമ്പോള്‍ ഫയലുകളില്‍ ഡിജിറ്റല്‍ ഒപ്പാണ് ഇട്ടതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വസീനയമല്ല. അദ്ദേഹത്തിന് അതിനുള്ള പരിജ്ഞാനമില്ല. ഒപ്പുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് ഓഫീസിലെ ഒരു ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത്. മുഖ്യമന്ത്രി ഫോറന്‍സിക് പരിശോധനയ്ക്ക് തയ്യാറുണ്ടോ?
മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന് പറയുമ്പോള്‍ അദ്ദേഹം എന്തിനാണ് പ്രകോപിതനാകുന്നത്?. പിണറായി വിജയന് ആരാണെന്നത് ബെര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ പുസ്തകത്തില്‍ വ്യക്തമായി പറയുന്നുണ്ട്. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ സഹമന്ത്രിയും കേന്ദ്രസഹമന്ത്രി വി.മുരളീധരനും പറഞ്ഞതില്‍ വ്യത്യാസമില്ല. ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള ബാഗേജ് അല്ലെന്നു തന്നെയാണ് ഇരുവരും പറയുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് ആക്കി മാറ്റേണ്ട ആവശ്യം സി.പി.എമ്മിന്റേയും സ്വപ്നയുടെയും സന്ദീപിന്റേയും സരിത്തിന്റേയും ശിവശങ്കറിന്റേതുമാണ്. ഡിപ്ലോമാറ്റിക് ബാഗേജ് ആണെങ്കില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി മാറ്റി അവര്‍ക്ക് രക്ഷപ്പെടാമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.






