
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തോമസ് ഡാനിയലിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള കുടുംബ തൊഴില്‍ കാര്‍ഡ് കണ്ടെത്തി. വകയാറിലെ കുടുംബ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് തോമസ് ഡാനിയലിന്റെ ചിത്രത്തോട് കൂടിയ കാര്‍ഡ് അന്വേഷണ സംഘത്തിന് കിട്ടിയത്. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണത്തില്‍ കൃഷിഭൂമിയില്‍ തൊഴിലുറപ്പിന്റെ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി എടുത്തിട്ടുള്ളത് എന്നാണ് വിശദീകരണം. നടത്തുന്നത് നിക്ഷേപതട്ടിപ്പാണെന്ന് അഞ്ചു വര്‍ഷം മുന്‍പ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതായും വിവരമുണ്ട്.
രഹസ്യാന്വേഷണ വിഭാഗം അഞ്ചു വര്‍ഷം മുമ്പ് കൊടുത്ത മുന്നറിയിപ്പ് തള്ളി
തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം മുന്‍കാല രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് 2015 ല്‍ തന്നെ ഇതു സംബന്ധിച്ച് ജില്ലാ സ്പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി വ്യക്തമായത്. ഈ റിപ്പോര്‍ട്ട് പൂഴ്ത്തിയ സംസ്ഥാന സര്‍ക്കാരുകളാണ് ഇപ്പോഴത്തെ കോടികളുടെ തട്ടിപ്പിലേക്ക് വഴി തെളിച്ചത്.
നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിക്കുന്ന പോപ്പുലര്‍ ഫിനാന്‍സ് ഏതു നിമിഷവും പൊട്ടാമെന്നും കോടികളുടെ തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്നും 2015 ല്‍ പത്തനംതിട്ട ജില്ലാ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നോണ്‍ ബാങ്കിങ് സ്ഥാപനങ്ങള്‍ക്ക് സ്ഥിരനിക്ഷേപം സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ആര്.ബി.ഐ ഉത്തരവിടുന്നതും ഇതേ വര്‍ഷമായിരുന്നു. ഈ ഗണത്തില്‍പ്പെടുന്ന പോപ്പുലര്‍ ഫിനാന്‍സ് നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിക്കുന്നുവെന്ന മാധ്യമ വാര്‍ത്തയുടെ പിന്നാലെയാണ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയത്. അന്ന് ജില്ലാ സ്പെഷല്‍ ബ്രാഞ്ചിന്റെ ചുമതല വഹിച്ചിരുന്ന അന്തരിച്ച ഡിവൈ.എസ്.പി പി.കെ ജഗദീശാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പോപ്പുലര്‍ നിയമം ലംഘിച്ച് നിക്ഷേപം സ്വീകരിക്കുന്നുവെന്നും തട്ടിപ്പിനുള്ള സകല സാധ്യതകളുമുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് അദ്ദേഹം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതൊന്ന് മറിച്ചു നോക്കാനോ വേണ്ട നടപടി സ്വീകരിക്കുന്നതിനോ മാറി വന്ന സര്‍ക്കാരുകള്‍ തയാറായില്ല.
പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മര്‍ദവും ഇക്കാര്യത്തിലുണ്ടായിരുന്നു. ഇപ്പോള്‍ പോപ്പുലറിനെതിരേ പ്രക്ഷോഭവുമായി ഇതേ രാഷ്ട്രീയ കക്ഷികളും രംഗത്തുണ്ട്. 2016 ല്‍ പോപ്പുലറിന്റെ മുംബൈയിലെ ഒരു ബ്രാഞ്ചില്‍ കൊള്ള നടന്നു. 22 കിലോ സ്വര്‍ണമാണ് ഇവിടെ കൊള്ളയടിക്കപ്പെട്ടത്. ഈ വിവരം പുറത്തു വരുത്താതിരിക്കുന്നതിലും ഉടമകള്‍ വിജയിച്ചു. കേസില്‍ അഞ്ചു പ്രതികളും അറസ്റ്റിലായെങ്കിലും ഇനിയും വിവരങ്ങള്‍ കിട്ടാനുണ്ട്. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
പോപ്പുലറിന്റെ തുടക്കം നരിയാപുരത്ത് നിന്ന്
സാങ്കേതികമായി പറഞ്ഞാല്‍ നരിയാപുരത്ത് നിന്നായിരുന്നു പോപ്പുലര്‍ ഫിനാന്‍സിന്റെ തുടക്കം. 1950 കളില്‍ തെങ്ങുവിളയില്‍ ചിട്ടിഫണ്ട് എന്നൊരു സ്ഥാപനം ഇവിടെയുണ്ടായിരുന്നു. തെങ്ങുവിളയില്‍ കുഞ്ഞച്ചന് എന്നയാളായിരുന്നു തലയാള്‍. കുഞ്ഞച്ചന്റെ അടുത്ത ബന്ധുവായിരുന്നു പിന്നീട് പോപ്പുലറിന്റെ സ്ഥാപകനായ ഇണ്ടക്കാട്ടില്‍ ഡാനിയല്‍. അദ്ദേഹം എം.എസ്.സി.എല്‍.പി.എസ് അധ്യാപകന് കൂടിയായിരുന്നു. കുഞ്ഞച്ചന്റെ ചിട്ടിഫണ്ടിലെ മുഖ്യപങ്കാളിയും ഡാനിയല്‍ ആയിരുന്നു.
നരിയാപുരം ചിട്ടിഫണ്ട് എന്ന പേരില്‍ സ്ഥാപനം വളര്‍ന്നു. ഡാനിയലും സഹോദരന്മാരും ചിട്ടിഫണ്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കൂപ്പുകരാറുകാരന് കൂടിയായിരുന്നു കുഞ്ഞച്ചന്. കൂപ്പ് ബിസിനസിലേക്കാണ് കുഞ്ഞച്ചന് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഡാനിയല്‍ അടക്കമുള്ളവര്‍ ചിട്ടിഫണ്ടും നോക്കി നടത്തി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന കാലം കൂടിയായിരുന്നു അത്. വിദേശ മലയാളികള്‍ അയയ്ക്കുന്ന പണം നരിയാപുരം ചിട്ടിഫണ്ടില്‍ ചിട്ടി ചേരുകയാണ് കുടുംബാംഗങ്ങള്‍ ചെയ്തിരുന്നത്. കേരളം വികസനത്തിലേക്ക് നീങ്ങുന്ന കാലം കൂടിയായിരുന്നു അത്.
കുഞ്ഞച്ചന് കൂപ്പ് ബിസിനസിലേക്ക് തിരിയുകയും ചിട്ടി കൊണ്ടുള്ള ലാഭം ഉപയോഗിച്ച് നരിയാപുരത്ത് ഒരു ആശുപത്രി ആരംഭിക്കുകയും ചെയ്തു. ചിട്ടി നടത്തിപ്പിന്റെ ബാലപാഠം അഭ്യസിച്ച, അതിന്റെ പ്രവര്‍ത്തന രീതികള്‍ മുഴുവന്‍ മനസിലാക്കിയ ഡാനിയലും സഹോദരന്മാരും ചേര്‍ന്ന് 1965 ല്‍ വകയാറില്‍ തെങ്ങുംവിള മാതൃകയില്‍ പോപ്പുലര്‍ ചിട്ടിഫണ്ട് തുടങ്ങി. അവിടെ പോപ്പുലര്‍ വളരുമ്പോള്‍ ഇവിടെ തെങ്ങുംവിളയില്‍ അധഃപതനത്തിന്റെ പാതയിലേക്ക് നീങ്ങി. 1970 കാലഘട്ടത്തില്‍ നരിയാപുരം ചിട്ടിഫണ്ടിന്റെ അധോഗതി തുടങ്ങി. 72 ആയപ്പോഴേക്കും ഈ ചിട്ടിക്കമ്പനി ലിക്വിഡേറ്റ് ചെയ്യുകയും ചെയ്തു. നിലവില്‍ പൂട്ടിയിട്ട ആശുപത്രി മാത്രം നരിയാപുരത്തുണ്ട്.
തോമസ് ഡാനിയേലിന്റെ തൊഴില്‍ കാര്‍ഡില്‍ അസ്വാഭാവികതയില്ല
ആര്‍ക്കു വേണമെങ്കിലും തൊഴിലുറപ്പ് തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്ത് കുടുംബ തൊഴില്‍ കാര്‍ഡ് കൈപ്പറ്റാവുന്നതാണെന്നും അതില്‍ അസ്വാഭാവികത ഇല്ലെന്നും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ എന്‍. ഹരി പറഞ്ഞു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കു വേണമെങ്കിലും 100 ദിവസം തൊഴില്‍ കിട്ടാന്‍ അവകാശം ഉണ്ട്. അതില്‍ എ.പി.എല്‍, ബി.പി.എല്‍ വേര്‍തിരിവില്ല. എന്നാല്‍, അങ്ങനെ ആരും എടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഒരു പാടുള്ള ആര്‍ക്ക് വേണമെങ്കിലും തൊഴില്‍ കാര്‍ഡ് എടുക്കാം. ശമ്പളമില്ലാത്ത അവധി എടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പറ്റും. നാടിന് പ്രയോജനമുളള എന്തെങ്കിലും ജോലികള്‍ അവിടെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിര്‍വഹിക്കാന്‍ കഴിയും. മഴക്കുഴി പോലെയുള്ളവ ഇവിടെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നതിന് തടസമില്ല. അയാള്‍ക്ക് പ്രയോജനം ഉണ്ടാകുന്നതല്ല ഈ പ്രവൃത്തി.
മഴക്കുഴിയില്‍ സംഭരിക്കുന്ന ജലം ഭൂഗര്‍ഭത്തിലേക്ക് പോവുകയും നാടിന് പ്രയോജനകരമാവുകയും ചെയ്യും. ഇങ്ങനെയുളള ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യണമെങ്കില്‍ ഭൂവുടമ നിര്‍ബന്ധമായും തൊഴിലുറപ്പ് കാര്‍ഡ് എടുക്കണം. കല്ലു കൈയാല, സംരഭക്ഷണ ഭിത്തി തുടങ്ങിയവ ഒക്കെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയവയാണ്. കാര്‍ഡ് എടുക്കുന്നയാള്‍ മറ്റുള്ള തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്യണം.
കുടുംബ തൊഴില്‍ കാര്‍ഡില്‍ തൊഴില്‍ ചെയ്യാന്‍ തയാറാകുന്ന കുടുംബാംഗത്തിന്റെ പേര് മാത്രമാകും ഉള്‍ക്കൊള്ളിക്കുക. 1.45 ലക്ഷം തൊഴില്‍ കാര്‍ഡ് ജില്ലയിലുണ്ട്. 51,960 പേര് മാത്രമാണ് തൊഴില്‍ ചെയ്യുന്നത്. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിര്‍ബന്ധമായും തൊഴില്‍ കാര്‍ഡ് കൊടുത്തിട്ടുണ്ട്. പക്ഷേ, അവര്‍ വരാറില്ലെന്നും പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ പറഞ്ഞു.






