
ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ ബിജെപി നേതാക്കൾ ഉൾപ്പെടെ 32 പേരെയും പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കിയ വിധിയിൽ രോഷം രേഖപ്പെടുത്തി നടനും സംവിധായകനുമായ ആഷിഖ് അബു രംഗത്ത്. പരിഹാസരൂപേണയാണ് ആഷിഖ് അബുവിൻ്റെ പ്രതികരണം. പള്ളി തകർത്തത് ആസൂത്രിതമല്ലെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും ഗൂഢാലോചന തെളിയിക്കാൻ സിബിഐയ്ക്ക് കഴിഞ്ഞില്ല എന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധിയിലെ അതൃപ്തിയാണ് സംവിധായകൻ തൻ്റെ ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്.
'വിശ്വസിക്കുവിൻ ബാബരി മസ്ജിദ് ആരും തകർത്തതല്ല' എന്നെഴുതിയ കാർഡ് പങ്കുവെച്ചു കൊണ്ടാണ് ആഷിഖ് അബു ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. ബാബരി മസ്ജിദ് ആരും തകർത്തതല്ല എന്ന ഹാഷ്ടാഗും ആഷിഖ് അബു ഇതിനൊപ്പം കുറിച്ചിട്ടുണ്ട്.
#noonedemolishedbabri
Posted by Aashiq Abu on Wednesday, September 30, 2020
ബാബറി മസ്ജിദ് തകർത്തിരുന്നത് 1992ലാണ്. മസ്ജിദ് തകർത്തപ്പോൾ സംഘർഷം ഒഴിവാക്കാൻ നേതാക്കൾ ശ്രമിച്ചിരുന്നു എന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. എൽകെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നീ ബിജെപി നേതാക്കൾ ഉൾപ്പടെ 32 പേരായിരുന്നു പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്.
നിരവധി ഫോളോവേഴ്സാണ് ആഷിഖ് അബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റുമായി എത്തിയിരിക്കുന്നത്. ആഷിഖ് അബുവിൻ്റെ അഭിപ്രായത്തോട് യോജിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും പലരുമെത്തുന്നുണ്ട്. മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അതുകൊണ്ടു ഞെട്ടുന്നില്ലെന്നും ശിക്ഷിച്ചു എന്ന് വിധി വന്നെങ്കിൽ ഞെട്ടിയേനെയെന്നുമാണ് ഇക്കൂട്ടത്തിലൊരാളുടെ കമൻ്റ്.






