
നിത്യഹരിതനായകൻ പ്രേം നസീർ ആരാധകരുടെയും ചിറയിന്‍കീഴ് നിവാസികളുടെയും സ്വപ്നം പൂവണിയുന്നു. ജന്മനാട്ടിൽ താരത്തിന്റെ സ്മാരകം ഉയരുന്നു. നസീര്‍ കളിച്ചുവളര്‍ന്ന ശാര്‍ക്കര പറമ്പിന് സമീപം മലയാളം പള്ളിക്കൂടത്തിലാണ് സ്മാരകം ഉയരുന്നത്. ഇതിനായി 72 സെന്റ് വസ്തു പൊതുവിദ്യാഭ്യാസ വകുപ്പ് റവന്യൂവകുപ്പ് വഴി സാംസ്കാരിക വകുപ്പിന് കൈമാറി. സ്ഥലം എംഎല്‍എ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരുകോടി രൂപയും സര്‍ക്കാര്‍ വിഹിതമായ 1.30 കോടിയും ചേര്‍ത്ത് 2.30 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
പ്രേംനസീറിന്റെ മുഴുവന്‍ സിനിമകളുടെയും ശേഖരം, ലൈബ്രറി, മിനി തിയേറ്റര്‍, താമസസൗകര്യം, ചലച്ചിത്ര പഠനത്തിനുള്ള സൗകര്യം തുടങ്ങിയവ സ്മാരകത്തിലുണ്ടാകും. സ്മാരക നിര്‍മ്മാണത്തിനുള്ള മണ്ണ് പരിശോധന അടക്കമുള്ളവ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 1394 ചതുരശ്ര മീറ്ററില്‍ മൂന്ന് നിലകളിലായാണ് സ്മാരകം നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനം 26ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കും.
നസീറിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ പല അടയാളങ്ങളും ചിറയിന്കീഴിലുണ്ടായിട്ടുണ്ട്. കൂന്തള്ളൂര്‍ പ്രേംനസീര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ എക്സ്റേ യൂണിറ്റ്, ശാര്‍ക്കര ക്ഷേത്രത്തിലെ ആന അങ്ങനെ പോകുന്നു ആ സംഭാവനകള്‍. ഈ സ്നേഹത്തിന് ഒരു സ്മാരകത്തിലൂടെ തങ്ങളുടെ ആദരവ് പ്രകാശിപ്പിക്കുകയാണ് ചിറയിന്‍കീഴ്.
നാല് ദശകത്തോളം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന പ്രേംനസീര്‍ 1989 ജനുവരി 16 നാണ് വിട പറഞ്ഞത്. എതിരാളികളില്ലാതെ തേരോട്ടം നടത്തിയ നടന്, എണ്ണമറ്റ വിജയങ്ങളിലൂടെ മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍, ഇങ്ങിനെ വിശേഷണങ്ങള്‍ ഒട്ടനവധിയുണ്ട് മലയാളത്തിന്റെ നിത്യഹരിത നായകന് പ്രേം നസീറിന്.






