
ശ്രീനഗര്‍: ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന് സൈന്യമാണെന്ന് വര്‍ഷങ്ങളായി ഉയരുന്ന ആരോപണമാണ്. എന്നാല്‍ കശ്മീരില്‍ അശാന്തി പടര്‍ത്താനും ഇന്ത്യയില്‍ ആക്രമണം നടത്താനും പാകിസ്താന് ചാര സംഘടനയായ ഐഎസ്ഐ പാക് ഭീകരസംഘടനകളുടെ യോഗം വിളിച്ചു കൂട്ടിയെന്നും ഇന്ത്യയ്ക്കെതിരേ ആക്രമണം നടത്താനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കുകയും പണം വാഗ്ദാനം ചെയ്തതായുമാണ് ഏറ്റവും പുതിയ വിവരം.
ഇന്ത്യയ്ക്കെതിരേ ഒരു ആക്രമണം പദ്ധതിയിടാന്‍ ജെയ്ഷ് ഇ മുഹമ്മദിന്റെ തലവന്മാരുമായി ജമാത്ത് ഉദ് ദവയുടെ ജനറല്‍ സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി. ആക്രമണം ആസൂത്രണം ചെയ്യാന്‍ ഐഎസ്ഐ ഈ മാസവും യോഗം നടത്തിയതായിട്ടാണ് വിവരം. ഒക്ടോബര്‍ 4 നു കോട്ട്ലിയിലും ഒക്ടോബര്‍ 7 ന് നിക്കിയാലിലും ഐഎസ്ഐ തീവ്രവാദി സംഘടനകളുടെ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലും സയ്യദ് സലാഹുദ്ദീനും ഹഫീസ് സയീദും പങ്കെടുത്തു.
കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിന് പിന്നാലെ തന്നെ ഇന്ത്യയ്ക്കെതിരേ ആക്രമണം നടത്താന്‍ പാക് തീവ്രവാദി സംഘടനകള്‍ക്ക് ഐഎസ്ഐ പിന്തുണ വാഗ്ദാനം ചെയ്തെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹിന്ദുസ്ഥാന്‍ ടൈംസാണ്. ഇതിനായി പാക് സൈന്യത്തിലെ ഉന്നതരും നിരോധിക്കപ്പെട്ട തീവ്രവാദി ഗ്രൂപ്പുകളായ ലഷ്ക്കര്‍ ഇ തയ്ബ, ജെയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, താലിബാന് എന്നിവയുടെ നേതാക്കളെയും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27 ന് വിളിച്ചും കൂട്ടി.
രണ്ടു സംഘടനകള്‍ക്കും ആക്രമണം സംഘടിപ്പിക്കാന്‍ 30 ലക്ഷം വാഗ്ദാനം ചെയ്തതായും ഇതില്‍ 20 ലക്ഷം ഉടന്‍ അനുവദിച്ചതായും ഓപ്പറേഷന് വിജയിച്ചാല്‍ ബാക്കി നല്‍കുമെന്നുമാണ് വിവരം. കശ്മീരിലേക്ക് തീവ്രവാദികളെ അയച്ചു താഴ്വാരത്ത് അശാന്തി പടര്‍ത്താന്‍ ലഷ്ക്കര്‍ ഇ തയ്ബ തലവന്‍ ഹഫീസ് സയീദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യദ് സലാഹുദ്ദീന് എന്നിവരുമായി പാകിസ്താന് സര്‍ക്കാരിലെ ഉന്നതരും ഐഎസ്ഐയും കൂടിക്കാഴ്ച നടത്തിയതായി നേരത്തേയും റിപ്പോര്‍ട്ട് വന്നിരുന്നു.






