കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി പറഞ്ഞത് കള്ളമായിരുന്നെന്നു സി ബി ഐ. സോബി ഉള്‍പ്പെടെയുള്ളവരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയാണ് സിബിഐ ഈ നിഗമനത്തില്‍ എത്തിയത്.
ബാലഭാസ്കറിന്റെ മരണം വാഹനാപകടത്തെ തുടര്‍ന്നു തന്നെയായിരുന്നുവെന്നും സി ബി ഐ അനുമാനിക്കുന്നു. ബാലഭാസ്കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് മാഫിയ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന്, അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തമാവുകയും സിബിഐ കേസ് ഏറ്റെടുക്കുകയും ചെയ്തു.
ബാലഭാസ്കറിന്റെ മാനേജറും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്ജുന് ബാലകൃഷ്ണന്, കലാഭവന്‍ സോബി എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്.
അപകടം നടന്ന സ്ഥലത്ത് ചിലര്‍ ഓടിപ്പോകുന്നത് താന്‍ കണ്ടുവെന്നും ബാലാഭാസ്കറിന്റെ മരണം കൊലപാതകമാണെന്നും സോബി പല തവണ ആവർത്തിച്ചിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് നുണ പരിശോധനയില്‍ തെളിഞ്ഞു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
2018 സെപ്റ്റംബര്‍ 25-ന് തൃശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞു വരുന്ന വഴി തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിക്കുകയായിരുന്നു.
മകള്‍ തേജസ്വിനി സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിനും മരിച്ചു.
.






