
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തിനും കോഴപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയതിനും യു.എ.ഇ. കോണ്‍സുലേറ്റിലെ അഡ്മിന് അറ്റാഷെ റാഷിദ് അലിക്കെതിരേ കസ്റ്റംസ് കേസെടുക്കും. ലോക്ക്ഡൗണിനേത്തുടര്‍ന്ന് കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുെസെന് അല്‍സാബി സ്വദേശത്തേക്കു മടങ്ങിയപ്പോള്‍ റാഷിദ് അലിക്കായിരുന്നു ചുമതല. അദ്ദേഹത്തിന്റെ നയതന്ത്രപരിരക്ഷ റദ്ദാക്കിയെന്നു കേരളത്തിലെ പ്രോട്ടോക്കോള്‍ വിഭാഗത്തെ യു.എ.ഇ. വിദേശകാര്യവകുപ്പ് അറിയിച്ചതിനു പിന്നാലെയാണു പ്രതിചേര്‍ക്കാന്‍ നടപടി തുടങ്ങിയത്.
സ്വര്‍ണക്കടത്തിനു പിന്നില്‍ അറ്റാഷെയാണെന്നു കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. 20 തവണ സ്വര്‍ണം കടത്തിയതിനു പ്രതിഫലമായി അറ്റാഷെയ്ക്കു വന്‍തുക പ്രതിഫലം നല്‍കിയിരുന്നതായി ഒന്നും നാലും പ്രതികളായ പി.എസ്. സരിത്തും സന്ദീപ് നായരും സമ്മതിച്ചു. എന്നാല്‍, ഡോളര്‍ കടത്തില്‍ അറ്റാഷെയുടെ പങ്ക് പ്രതികള്‍ പരാമര്‍ശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സ്വപ്നയെ വീണ്ടും ചോദ്യംചെയ്യും.
സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിനു തൊട്ടുപിന്നാലെ കേരളത്തില്‍നിന്നു ഡല്‍ഹി വഴി ദുബായിലേക്കു പോയ റാഷിദിനെപ്പറ്റി മറ്റു വിവരമൊന്നുമില്ല. ദുബായിലെത്തിയ എന്‍.ഐ.എ. സംഘം അറ്റാഷെയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. സംഘം മടങ്ങിയെത്തിയശേഷം, വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലിനേത്തുടര്‍ന്നാണ് അറ്റാഷെയുടെ നയതന്ത്രപരിരക്ഷ യു.എ.ഇ. റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയതു കഴിഞ്ഞ ജൂെലെ അഞ്ചിനാണ്.
ജൂണ്‍ 30-നു വന്ന ബാഗേജ് രഹസ്യവിവരത്തേത്തുടര്ന്നു കസ്റ്റംസ് തടഞ്ഞുവച്ചപ്പോള്‍ സ്വപ്നയും സംഘവും അതു വിട്ടുകിട്ടാന്‍ എല്ലാ ശ്രമവും നടത്തി. വിമാനത്താവളത്തില്‍ നേരിട്ടെത്തിയ റാഷിദ് അലി കസ്റ്റംസ് ഉദ്യോഗസ്ഥരോടു തട്ടിക്കയറി. എന്നാല്‍, കസ്റ്റംസ് വഴങ്ങിയില്ല. ആറുദിവസത്തിനുശേഷം ഡല്‍ഹിയിലേക്കെന്നു പറഞ്ഞ് പോയ അറ്റാഷെ അതുവഴി ദുബായിലേക്കു മടങ്ങി. അറ്റാഷെയെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന രാഷ്ട്രീയ വിവാദവുമുയര്‍ന്നിരുന്നു.
നയതന്ത്രപരിരക്ഷയുള്ള അറ്റാഷെയെ തടയാനാവില്ലെന്നായിരുന്നു വിദേശകാര്യവകുപ്പിന്റെയും അന്വേഷണ ഏജന്‍സികളുടെയും നിലപാട്. പരിരക്ഷ ഇല്ലാതായതോടെ ഇദ്ദേഹത്തെ യു.എ.ഇ. ചോദ്യംചെയ്യാന്‍ വിട്ടുനല്‍കുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ. കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യന്‍ പൗരന് ഖാലിദിനെ പിടികൂടാന്‍ കസ്റ്റംസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ലൈഫ് മിഷന് പദ്ധതിയില്‍ കമ്മീഷന് കിട്ടിയ 3.25 കോടി രൂപ ഡോളറാക്കി ഖാലിദും സ്വപ്നയും സരിത്തും ചേര്‍ന്നു വിദേശത്തേക്കു കടത്തിയെന്നാണു കണ്ടെത്തല്‍.






