
കൊച്ചി : സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മാണത്തിലെ തകരാറിനെതിരേ നിക്ഷേപ കമ്പനികള്‍ നല്കിയ കേസൊതുക്കാനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടല്‍. ബംഗളുരു ആസ്ഥാനമായ നിര്‍മാണ കമ്പനിക്കു വേണ്ടിയാണ് ഐടി സെക്രട്ടറിയെന്ന നിലയില്‍ ശിവശങ്കര്‍ ഇടപെട്ടത്. സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ. മനോജ് നായരുമായി കൂട്ടുചേര്‍ന്നായിരുന്നു ഇടപെടലെന്നു നിക്ഷേപകര്‍ ആരോപിക്കുന്നു.
കെട്ടിട നിര്‍മാണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി സ്മാര്‍ട്ട് സിറ്റിയിലെ നിക്ഷേപ കമ്പനികള്‍ നാഷണല്‍ കമ്പനി ലോ ബോര്‍ഡിനെ സമീപിച്ച സമയത്താണ് ഉന്നത ഇടപെടലുണ്ടായത്. പല കെട്ടിടങ്ങള്‍ക്കും വിള്ളലും ചോര്ച്ചയുമുണ്ടായിരുന്നു.
നിര്‍മാണം നടത്തിയ ബംഗളുരു കമ്പനിക്കെതിരേയായിരുന്നു പരാതി. കേസുമായി മുന്നോട്ടുപോയാല്‍ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ പ്രതിച്ഛായ തകരുമെന്നു ബോധ്യപ്പെട്ട ഘട്ടത്തില്‍ കോടതിക്കു പുറത്ത് കേസ് ഒത്തുതീര്‍ക്കാനായി മൂന്നരക്കോടി രൂപ വഴിവിട്ട് നല്കി. ഈ നടപടി ശിവശങ്കറിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് നിക്ഷേപകര്‍ വ്യക്തമാക്കുന്നത്. ഖജനാവില്‍നിന്ന് ഈ പണം ചെലവിട്ടത് അഴിമതിയാണെന്നും ആക്ഷേപം. പണം നല്കി പരാതി ഒതുക്കാന്‍ ഖജനാവിലെ തുക ചെലവിട്ടത് അന്വേഷണ വിധേയമാക്കാന്‍ നിക്ഷേപകര്‍ സമ്മര്‍ദം ചെലുത്തും. സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിനു ദുബായ് ഹോള്‍ഡിങ്സുമായുള്ള ബന്ധവും കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ പേരിലുള്ള പരാതികള്‍ ഒതുക്കാന്‍ പ്രയോജനപ്പെടുത്തി.
സ്മാര്‍ട്ട് സിറ്റിയില്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനു പകരം കെട്ടിടങ്ങളുടെ വാടക പിരിക്കല്‍ മാത്രമായി പദ്ധതി ഒതുങ്ങിയെന്ന് ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറിക്കു നല്കിയ നിവേദനത്തില്‍ നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപകരോടു മാനേജ്മെന്റ് ശത്രുതാ മനോഭാവത്തിലാണു പെരുമാറുന്നത്. ദുബായ് ഹോള്‍ഡിങ്സുമായി ആശയവിനിമയം നടത്താന്‍പോലും നിക്ഷേപകര്‍ക്ക് സി.ഇ.ഒ. മനോജ് നായര്‍ അവസരമൊരുക്കുന്നില്ല. പ്രഖ്യാപിച്ചതുപോലെയുള്ള തൊഴിലവസരങ്ങള്‍ കൊച്ചിയില്‍ കൊണ്ടുവരാന്‍ കഴിയാത്ത മേധാവിയെ മാറ്റണമെന്നും നിവേദനത്തില്‍ നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏക്കറിന് ഒരു രൂപ നിരക്കില്‍ പാട്ടത്തിനു നല്കിയ സ്ഥലം സെസ് വ്യവസ്ഥകള്‍ തെറ്റിദ്ധരിപ്പിച്ച് കച്ചവടം ചെയ്യുകയാണെന്ന ആരോപണവും കൊച്ചിയുടെ സ്വപ്നപദ്ധതിക്കുമേല് ഉയരുന്നു.
രാജു പോള്‍





