
കൊച്ചി : സംസ്‌ഥാന സര്‍ക്കാരിനെ മുള്‍മുനയിലാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണം കിഫ്‌ബിയുടെ മസാല ബോണ്ടിലേക്കും. ബോണ്ട് വാങ്ങിയവരുടെ വിശദാംശങ്ങള്‍ക്കായി ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കും.
മസാലബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. പ്രവാസി മലയാളി സംരംഭകരെ ബിനാമിയാക്കി പലരും ബോണ്ട് വാങ്ങിയെന്നും ഇതിന്റെ മറവില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള സംശയത്തിന്റെ അടിസ്‌ഥാനത്തിലാണ് അന്വേഷണം. കോവിഡ് വിവരശേഖരണ കരാറിലൂടെ വിവാദമായ ഐടി കമ്പനിയായ സ്‌പ്രിങ്‌ളറുമായി ഇവര്‍ക്കു ബന്ധമുണ്ടോ എന്നും പരിശോധിക്കും.
കിഫ്‌ബിയുടെ വിദേശവായ്‌പ ഭരണഘടനാവിരുദ്ധമാണെന്ന സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലല്ല കേസെടുക്കുന്നതെന്ന് ഇ.ഡി. വൃത്തങ്ങള്‍ വിശദീകരിച്ചു. സ്‌റ്റാര്‍ട്ടപ്പുകളുടെ മറവില്‍ പലരും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതായി വിവരം ലഭിച്ചു. സംസ്‌ഥാനത്തെ രാഷ്‌ട്രീയക്കാര്‍, ഉദ്യോഗസ്‌ഥര്‍, സംരംഭകര്‍ തുടങ്ങിയവരുടെ കള്ളപ്പണം ഇത്തരം കമ്പനികള്‍ വഴി ബോണ്ടാക്കിയോ എന്നു പരിശോധിക്കും.
മസാല ബോണ്ടിനു ബിബി റേറ്റിങ് ലഭിക്കാനും നിയമോപദേശത്തിനും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്‌റ്റ് ചെയ്യാനും മറ്റുമായി സംസ്‌ഥാന ഖജനാവില്‍നിന്ന് 42 കോടി രൂപ ചെലവഴിച്ചെന്ന് ആരോപണമുണ്ട്. പൊതു പണത്തിന്റെ ഇത്തരത്തിലുള്ള ദുരുപയോഗം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. വിദേശ ഏജന്‍സികള്‍ വഴി ടെന്‍ഡറില്ലാതെയാണു കിഫ്‌ബിക്കു ബിബി രാജ്യാന്തര റേറ്റിങ് നേടിയത്. തുടര്‍ന്ന് ലണ്ടന്‍, സിംഗപ്പുര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്‌റ്റ് ചെയ്‌തു. വിവാദ കമ്പനിയായ എസ്.എന്‍.സി. ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിയും ബോണ്ട് വാങ്ങി.
മസാല ബോണ്ടിലൂടെ 9.72 ശതമാനം പലിശയ്‌ക്ക് 2,175 കോടി രൂപയാണു സമാഹരിച്ചത്. കുറഞ്ഞ പലിശയ്‌ക്കു വായ്‌പ കിട്ടാനുള്ള സാധ്യതകള്‍ പരിശോധിക്കാതിരുന്നതും ഈ പണം കുറഞ്ഞ പലിശയ്‌ക്ക് സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചതും വിമര്‍ശിക്കപ്പെട്ടു. അതില്‍നിന്നു തിടുക്കത്തില്‍ പണം പിന്‍വലിച്ചതു ബാങ്കിന്റെ ധനസ്‌ഥിതി അപകടത്തിലാണെന്ന് ഉള്ളില്‍നിന്നു നിയമവിരുദ്ധമായി വിവരം ലഭിച്ചിട്ടാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. കിഫ്‌ബിയുടെ തലപ്പത്തേക്കുള്ള നിയമനനീക്കവുമായി ബന്ധിപ്പിച്ചും ഇതു വിവാദമായി.
കിഫ്‌ബി കമ്പനി നിയമപ്രകാരം രൂപീകരിച്ച കോര്‍പ്പറേറ്റ് സ്‌ഥാപനമല്ല. സംസ്‌ഥാന നിയമപ്രകാരം ഖാദിബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍, ഹൗസിങ് ബോര്‍ഡ്, കിന്‍ഫ്ര തുടങ്ങിയ സംസ്‌ഥാന സ്‌ഥാപനങ്ങള്‍ക്കുള്ള അധികാരം മാത്രമേ കിഫ്‌ബിക്കുമുള്ളൂ. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ വിദേശഫണ്ട് സ്വീകരിക്കാനാകില്ല.
ജെബി പോള്‍






