
കൊച്ചി: ഒരു ഇടവേളയ്ക്കു ശേഷം എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് വീണ്ടും ചൂടുപിടിക്കുന്നു. ഭൂമി ഇടപാടില്‍ അതിരുപതയ്ക്കുണ്ടായ നഷ്ടം നികത്താനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം പാലിക്കണമെന്ന് വൈദിക-അല്മായ സമിതികള്‍ നിരന്തരം ആവശ്യപ്പെട്ടു വന്നിരുന്നുവെങ്കിലും അതില്‍ ഒരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിവാദം വീണ്ടും തലപൊക്കുന്നത്. അതിരൂപതയ്ക്കുണ്ടായ നഷ്ടം നികത്തുന്നത് സംബന്ധിച്ച് ഏഴംഗ ഡ്രാഫ്ട് കമ്മിറ്റി സിറോ മലബാര്‍ സഭ സ്ഥിരം സിനഡിന് റിപ്പോര്‍ട്ട് നല്‍കും. അതിരൂപത മെത്രാപോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ രൂപീകരിച്ച ഏഴംഗ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
2015 മുതല്‍ 2017 വരെ നടന്ന വിവാദ ഭൂമി ഇടപാടുകളില്‍ അതിരൂപത്ക്ക് 24 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഭൂമിയുടെ മാര്‍ക്കറ്റ് വില നോക്കിയാല്‍ 100 കോടിക്ക് അടുത്ത് നഷ്ടം വന്നിട്ടുണ്ടെങ്കിലും വിവിധ കാനോനിക സമിതികളില്‍ നടത്തിയ ചര്‍ച്ചയില്‍ എല്ലാ വിട്ടുവീഴ്ചകള്‍ക്കും ശേഷം അതിരൂപതയുടെ കടബാധ്യത ഒഴിവാക്കി പ്രശ്നം പരിഹരിക്കാമെന്ന തീരുമാനത്തില്‍ എത്തിയതായാണ് സൂചന. ജനുവരിയില്‍ ചേരുന്ന സിനഡിന്റെ മുന്നോടിയായാണ് ഡ്രാഫ്ട് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുന്നത്. അതില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ റിപ്പോര്‍ട്ടുമായി വത്തിക്കാനെ സമീപിക്കാനാണ് നീക്കമെന്ന് അത്മായ സമിതിയിലെ ഒരു പ്രതിനിധി 'മംഗളം ഓണ്‍ലൈനോട്' പറഞ്ഞു.
ഏഴംഗ സമിതിയുടെ റിപ്പോര്‍ട്ട് വ്യാഴാഴ്ച വൈദിക സമിതിയും പാസ്റ്റല്‍ കൗണ്‍സില്‍ എക്സിക്യുട്ടീവ് സമിതി ശനിയാഴ്ചയും ചര്‍ച്ച ചെയ്തിരുന്നു. വൈകാതെ അന്തിമ റിപ്പോര്‍ട്ട് സ്ഥിരം സിനഡിന് സമര്‍പ്പിക്കുമെന്ന് അതിരൂപതയിലെ ഒരു മുതിര്‍ന്ന വൈദികന് വ്യക്തമാക്കി. സ്ഥിരം സിനഡുമായി ആലോചിച്ച് പ്രശ്ന പരിഹാരമാണ് മാര്‍പാപ്പ നിര്‍ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019 ഓഗസ്റ്റില്‍ നടന്ന സിനഡിലേക്കാണ് മാര്‍പാപ്പ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. അതിരൂപതയ്ക്കുണ്ടായ നഷ്ടം നികത്തുന്നതിനും പ്രായശ്ചിത്തം ചെയ്യുന്നതിനും നടപടി ഉണ്ടാകണമെന്നായിരുന്നു നിര്‍ദേശം. ആ നിര്‍ദേശം നടപ്പാക്കണമെന്നാണ് സ്ഥിരം സിനഡിനോട് ആവശ്യപ്പെടുന്നതെന്നും വൈദികന് പറഞ്ഞു.
അതിരൂപതയുടെ നഷ്ടം നികത്താന്‍ കൂടുതല്‍ ഭൂമി വില്‍ക്കണമെന്ന ബിഷപ്പുമാരുടെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല. കോട്ടപ്പടിയില്‍ വാങ്ങിയതോ അതിരുപതയുടെ ഉടമസ്ഥതയിലുള്ളതോ ആയ ഒരു ഭൂമിയും വില്ക്കാന് അനുവദിക്കില്ല. അതിരൂപതയ്ക്ക് നിലവില്‍ 23 കോടി രൂപ കടമുണ്ട്. അതില്‍ നാല് കോടി രൂപ ബാങ്ക് വായ്പയും 19 കോടി മറ്റിടങ്ങളില്‍ നിന്ന് കടമെടുത്തതുമാണ്. സിനഡ് ഈ പണം നല്കിയാല് അതിരൂപതയുടെ കടം തീര്‍ത്ത് പ്രശ്നം പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലിക്ക് സമീപം മറ്റൂരില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ 23.33 ഏക്കര്‍ ഭൂമി വാങ്ങിയതോടെയാണ് അതിരൂപതയില്‍ ഭൂമി കച്ചവടം തുടങ്ങുന്നത്. ഇതിനു വേണ്ടി 59 കോടി രൂപ ബാങ്ക് വായ്പയെടുത്തു. ഈ വായ്പ തിരിച്ചടയ്ക്കാന്‍ മറ്റൊരു പ്ലോട്ട് വില്ക്കാന് അധികാരികള്‍ തീരുമാനിച്ചുവെങ്കിലും അത് നടന്നില്ല. കടം കൂടുതല്‍ വര്‍ധിച്ചു. ഇത് നികത്താന്നെന പേരില്‍ കാനോനിക സമിതികളില്‍ വേണ്ടത്ര ആലോചനകള്‍ നടത്താതെ 2016 മുതല്‍ 2017 വരെ അഞ്ച് സ്ഥലങ്ങള്‍ വിറ്റു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട് നടത്തിയ ഈ ഇടപാടുകള്‍ അതിരൂപതയെ കൂടുതല്‍ കടക്കെണിയിലാക്കി.- വൈദികന് കൂട്ടിച്ചേര്‍ത്തു.
ഭൂമി ഇടപാടില്‍ രണ്ട് വ്യക്തികളില്‍ നിന്ന് കോടികള്‍ അതിരൂപതയ്ക്ക് ലഭിക്കാനുണ്ട്. അത് തിരിച്ചുപിടിക്കാന്‍ ബന്ധപ്പെട്ടവര്‍ നിയമ നടപടി സ്വീകരിക്കാന്‍ പോലും തയ്യാറാകുന്നില്ല. സാമ്പത്തിക നഷ്ടം സിനഡിന് പരിഹരിക്കാന്‍ കഴിയും. എന്നാല്‍ ഭൂമി ഇടപാടിനെ തുടര്‍ന്ന് സഭയ്ക്കുണ്ടായ ധാര്‍മ്മിക അപചയം ആര് പരിഹരിക്കും?. വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞ് പ്രായശ്ചിത്തം ചെയ്യേണ്ടത് ആരാണെന്നും വൈദികന് ചോദിക്കുന്നു.






