
കൊല്ലം: മന്ദബുദ്ധിയായതു കൊണ്ടാണ് ഉത്രയെ കൊന്നതെന്നു കൊലപാതകത്തിനു ശേഷം സൂരജ് തന്നോട് പറഞ്ഞതായി പാമ്പു പിടുത്തക്കാരന് ചാവര്‍കോട് സുരേഷ്. ഉത്രയെ കൊല്ലുകയെന്ന സൂരജിന്റെ ലക്ഷ്യം അറിഞ്ഞിരുന്നില്ല.
ഉത്ര പാമ്പുകടിയേറ്റ് മരിച്ചെന്ന് അറിഞ്ഞപ്പോള്‍ മാത്രമാണ് സൂരജിനെ സംശയിച്ചതെന്നും പറഞ്ഞു. അഞ്ചല്‍ ഉത്ര വധക്കേസില്‍ വിചാരണ തുടങ്ങിയിരിക്കുന്ന വേളയിലാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്.
കേസിലെ മാപ്പുസാക്ഷിയാണ് പാമ്പു പിടുത്തക്കാരനായി പാരിപ്പള്ളി കുളത്തൂര്‍ക്കോണം സ്വദേശി ചാവരുകാവ് സുരേഷ് എന്ന സുരേഷ്കുമാര്‍. മരണ വിവരമറിഞ്ഞ് സൂരജിനെ ഫോണ്‍ ചെയ്തതിനെ പറ്റി വികാരഭരിതനായാണ് കോടതിയില്‍ സുരേഷ് സംസാരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ടാണ് പാമ്പിനെ സൂരജിന് വില്പന നടത്തിയതെന്നും സുരേഷ് കോടതിയില്‍ പറഞ്ഞു.
ഉത്ര വധിക്കപ്പെട്ട് ആറ് മാസം പിന്നിടവെയാണ് ഇന്നലെ കേസിന്റെ വിചാരണ കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ആറ്) ജഡ്ജി എം.മനോജ് മുമ്പാകെ ആരംഭിച്ചത്. കേസില്‍ ആദ്യം പ്രതിയാവുകയും പിന്നീട് കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്ത സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയാണ് കോടതി നടപടികള്‍ തുടങ്ങിയത്.
സൂരജിനു പാമ്പിനെ വിലയ്ക്കു നല്കിയ പാരിപ്പള്ളി കുളത്തൂര്‍ക്കോണം സ്വദേശിയും കേസിലെ മാപ്പുസാക്ഷിയുമായ ചാവരുകാവ് സുരേഷ് എന്ന സുരേഷ് കുമാറിനെയാണ് ആദ്യം വിസ്തരിച്ചത്. സുരേഷിന്റെ വിചാരണ പൂര്‍ത്തിയായ ശേഷമേ മറ്റു സാക്ഷികള്‍ക്ക് സമന്സയയ്ക്കൂ. കേസില്‍ 217 സാക്ഷികളുണ്ട്. മുമ്പ് ഉത്രയെ അണലിയെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താനും സൂരജ് ശ്രമിച്ചിരുന്നു.
ഇതിനെത്തുടര്‍ന്നുള്ള ചികിത്സയുടെ ഭാഗമായി അഞ്ചലിലെ കുടുംബ വീട്ടില്‍ കഴിയുമ്പോഴാണു വീണ്ടും പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയത്. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് നടത്തിയത്.
പ്രതി സൂരജിനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. സൂരജിന്റെ മാതാപിതാക്കളായ സുരേന്ദ്രനും രേണുകയും സഹോദരി സൂര്യയും വിചാരണ കേള്‍ക്കാനായി കോടതിയിലെത്തി. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയില്‍ ഹാജരായി.






