
ബംഗലുരു: ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രായപൂര്‍ത്തിയായ ആര്‍ക്കും അവരുടെ ഇഷ്ടം അനുസരിച്ച് വിവാഹം കഴിക്കാന്‍ മൗലീക അവകാശം അനുവദിക്കുന്നുണ്ടെന്ന് വിധിച്ച് കര്‍ണാടക ഹൈക്കോടതിയും. നേരത്തേ ഇതേ തരത്തിലുള്ള വിധി പുറപ്പെടുവിച്ച ഡല്‍ഹി, അലഹബാദ് ഹൈക്കോടതിക്ക് പിന്നാലെയാണ് കര്‍ണാടക ഹൈക്കോടതിയും സമാനഗതിയിലുള്ള വിധി പുറപ്പെടുവിക്കുന്നത്. ബംഗലുരുവില്‍ രണ്ടു പ്രണയികളുടെ വിവാഹവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
ബംഗലുരുവില്‍ സോഫ്റ്റ്വേര്‍ പ്രൊഫഷണല്‍സായ രണ്ടു പേരുമായി ബന്ധപ്പെട്ട് നവംബര്‍ 27 ന് മുന്നിലെത്തിയ കേസില്‍ ജസ്റ്റീസുമാരായ എസ് സുജാത, സച്ചിന് ശങ്കര്‍ മഗാദം എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബഞ്ചിന്റേതാണ് വിധി. രണ്ടുപേരുടെ സ്വകാര്യ ബന്ധത്തിനുള്ളസ്വാതന്ത്ര്യത്തയില് മതത്തിനും ജാതിക്കും കാര്യമില്ലെന്നായിരുന്നു വിധിയില്‍ പറഞ്ഞത്. ബംഗലുരു സ്വദേശിയും എഞ്ചിനീയറുമായ എച്ച് ബി വാജിദ് ഖാന് എന്നയാള്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സ്വീകരിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. കൂട്ടത്തില്‍ ജോലി ചെയ്യുന്നയാളും മറ്റൊരു സോഫ്റ്റ്വേര്‍ എഞ്ചിനീയറുമായ രമ്യ ജി എന്ന യുവതിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
നവംബര്‍ 27 ന് മുമ്പായി ഹാജരാക്കണമെന്ന നിര്‍ദേശം ചന്ദ്രാ ലേഔട്ട് പോലീസിന് നിര്‍ദേശം നല്കി. കേസ് പരിഗണിക്കുമ്പോള്‍ രമ്യയുടെ മാതാപിതാക്കളായ ഗംഗാധര്‍, ഗിരിജ എന്നിവരും വജീദ് ഖാനും മാതാവ് ശ്രീലക്ഷ്മിയും സ്ഥലത്തുണ്ടായിരുന്നു. താന്‍ താമസിക്കുന്നത് വിദ്യാരണ്യപുരത്തെ മഹിളാ ദക്ഷതാ സമിതിയില്‍ ആണെന്ന് രമ്യ കോടതിയില്‍ പറഞ്ഞു. വജീദിനെ വിവാഹം കഴിക്കുന്നതില്‍ എതിര്‍ത്ത് മാതാപിതാക്കള്‍ തന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതായി രമ്യ ആരോപിച്ചു. മകന് വജീദ് രമ്യയെ വിവാഹം ചെയ്യുന്നതില്‍ തനിക്ക് ഒരു എതിര്‍പ്പുമില്ലെന്നും എന്നാല്‍ രമ്യയുടെ മാതാപിതാക്കള്‍ ഇത് സമ്മതിക്കുന്നില്ലെന്നും വജീദിന്റെ മാതാവ് ശ്രീലക്ഷ്മി പറഞ്ഞു.






