
റാഞ്ചി: കാലിത്തീറ്റ അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ആർ.ജെ.ഡി.നേതാവ് ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം.
അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവർത്തനം തകരാറിൽ ആണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ഉമേഷ് പ്രസാദ് പറഞ്ഞു. 2018 ഓഗസ്റ്റ് 30 നാണ് ലാലുപ്രസാദിനെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിക്കുന്നത്.
പ്രമേഹം മൂലമുള്ള അവയവങ്ങളുടെ തകരാറുകൾ പരിഹരിക്കാനാവാത്തതിനാൽ എപ്പോൾ വേണമെങ്കിലും സ്ഥിതി വഷളായേക്കാമെന്നും ഡോക്ടർ പറഞ്ഞു. അതുകൊണ്ട് തന്നെ ലാലുവിനെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്നും ഡോക്ടർ പറയുന്നു. വൃക്കകളുടെ പ്രവർത്തനം 25 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്.
അഴിമതിക്കേസിൽ ജാമ്യത്തിന് അപേക്ഷിച്ചുകൊണ്ടുളള ലാലു പ്രസാദ് യാദവിന്റെ ഹർജിയിൽ വാദം കേൾക്കുന്നത് 2021 ജനുവരി 21ലേക്ക് ജാർഖണ്ഡ് ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.






