
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്ന്ന്ദീര്ഘനാളായി അടഞ്ഞുകിടന്നിരുന്ന സംസ്ഥാനത്തെ കോളേജുകളും സർവ്വകലാശാല കാമ്പസുകളും ഇന്ന് തുറക്കും. കഴിഞ്ഞ വർഷം മാർച്ച് 16ന് അടച്ച ശേഷം 294 ദിവസങ്ങൾക്ക് ശേഷമാണ് ക്ലാസുകൾ വീണ്ടും തുടങ്ങുന്നത്. 50 ശതമാനം വിദ്യാർത്ഥികളെ മാത്രമാണ് ക്ലാസുകളിൽ അനുവദിക്കുക.
രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ച് വരെയായി പ്രവർത്തന സമയം നീട്ടിയിട്ടുണ്ട്. ഈ സമയം രണ്ട് ബാച്ചുകളായി കോളേജുകൾക്ക് ക്രമീകരിക്കാം. അഞ്ച്, ആറ് സെമസ്റ്റർ വിദ്യാർത്ഥികൾക്കും മുഴുവൻ പി.ജി വിദ്യാർത്ഥികൾക്കുമാണ് ക്ലാസുകൾ തുടങ്ങുന്നത്.
ക്ലാസ് തുടങ്ങുന്നതിന്റെ ഭാഗമായി ഇന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ കോളജ് പ്രിൻസിപ്പൽമാരുടെ ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം, പ്രവൃത്തി സമയം വർധിപ്പിച്ചതിന് പുറമെ ശനിയാഴ്ച കൂടി പ്രവൃത്തി ദിവസമാക്കിയതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.






