
കൊച്ചി: വ്യാജപ്പട്ടയമുണ്ടാക്കി ഭൂമി വില്പന നടത്തിയ കർദിനാൾ ആലഞ്ചേരി രാജിവയ്ക്കണമെന്ന് സഭാ സുതാര്യസമിതി(AMT). സീറോ മലബാര്‍ സഭ ഭൂമിയിടപാട് സംബന്ധിച്ച പരാതിയില്‍ കഴന്പുള്ളതായും, വിശദ അന്വേഷണം വേണമെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് സഭാ സുതാര്യ സമിതി കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ രംഗത്തെത്തിയത്.
സഭാ സുതാര്യ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം:
സീറോ മലബാർ സഭയുടെ തലവനും കേരളത്തിലെ മെത്രാൻ സമിതിയായ കെസിബിസി യുടെ പ്രസിഡന്റ് കൂടി ആയ കർദിനാൾ ആലഞ്ചേരി എറണാകുളം അതിരൂപതയുടെ ഭൂമി വില്പന നടത്താൻ വ്യാജ പട്ടയം ഉണ്ടാക്കിയതായി പോലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നു. അതിനാൽ 16ക്രിമിനൽ കേസുകളിൽ ഒന്നാം പ്രതിയായിട്ടുള്ള കർദിനാൾ ആലഞ്ചേരി മേജർ ആർച്ചുബിഷപ്പ് സ്ഥാനവും കെസിബിസി പ്രസിഡന്റ് സ്ഥാനവും ഒഴിയണമെന്ന് സഭാ സുതാര്യ സമിതി(AMT) ആവശ്യപ്പെട്ടു..
എറണാകുളം അതിരൂപത ഭൂമി വില്പനയിൽ നടന്നിട്ടുള്ള തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വിഷയങ്ങൾ കോടതിയിൽ കൊണ്ട് വന്നതും ഈ വ്യാജപട്ടയം ഉപയോഗിച്ച് ഭൂമി വില്പന നടത്തിയതും ആദ്യമായി പൊതുസമൂഹത്തിന്റെ മുന്നിൽ കൊണ്ട് വന്നത് AMT ആണ്.. AMT തുടക്കം കുറിച്ച ഈ സമരത്തിന് പൊതുസമൂഹത്തിൽ കൂടുതൽ വിശ്വാസം ആർജിക്കാൻ ഈ റിപ്പോർട്ട് കാരണമായെന്നും AMT വിലയിരുത്തി.
ഇനിയും അധികാരത്തിൽ കടിച്ചു തൂങ്ങാതെ മാന്യമായി രാജി വച്ചു മാറി നിൽക്കണമെന്നും ഇതിൽ ഉൾപ്പെട്ടിട്ടുള്ള അന്നത്തെ ഫിനാൻസ് ഓഫിസർ ഫാ.ജോഷി പുതുവക്ക് എതിരെയും സഭാ നിയമം അനുസരിച്ച് നടപടി വേണമെന്നും AMT ആവശ്യപ്പെട്ടു.






