
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്ക്കുമ്പോള് സോളാര്‍കേസ് സിബിഐ യ്ക്ക് വിട്ടതോടെ പ്രതിരോധത്തിലായ യുഡിഎഫിനോട് പിണറായി തീര്‍ക്കുന്നത് പഴയ കണക്ക്. 2006 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പിണറായി ഉള്‍പ്പെട്ട ലാവ്ലിന് കേസ് സിബിഐയ്ക്ക് വിട്ടതിന് സമാനമായ സാഹചര്യത്തിലാണ് ഇപ്പോള്‍ സോളാര്‍ കേസും. പിണറായി വിജയനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ തീരുമാനം തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു.
സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷന് കേസുകളും പ്രതിപക്ഷം വലിയ ആയുധമാക്കി മാറ്റിയ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പോലും എടുക്കാതിരുന്ന ആയുധമാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വേളയില്‍ സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്് രാഷ്ട്രീയ ഗൂഡാലോചനയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വ്യാപകമായി ഉപയോഗിച്ച കേസായിരുന്നു എങ്കിലും അധികാരം നേടിയ ശേഷം കേസില്‍ കാര്യമായ ഒരു ചലനവും സൃഷ്ടിച്ചിരുന്നില്ല. ഇതിനിടയില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും സോളാറിനെ രാഷ്ട്രീയമായി ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനം എടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തവണ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ സോളാര്‍കേസ് വീണ്ടും ഉയര്‍ന്നു വരികയാണ്. നേരത്തേ ഭരിച്ചിരുന്ന കാലത്ത് യുഡിഎഫ് പിണറായിക്കെതിരേ ഉപയോഗിച്ച ലാവ്ലിന് വലിയ ചര്‍ച്ചയായിരുന്നു. വിഎസ് പക്ഷം അത് മുതലെടുക്കുകയും ചെയ്തിരുന്നു. കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദം ഉയര്‍ത്തിയായിരുന്നു എല്‍ഡിഎഫ് അന്ന് പ്രതിരോധിച്ചത്. എന്നാല്‍ ഇപ്പോള്‍ യുഡിഎഫും ഇപ്പോള്‍ സമാന വാദം ഉയര്‍ത്തുകയാണ്. നിയമവകുപ്പും സിബിഐ അന്വേഷണത്തെ പിന്തുണച്ചിരിക്കുകയാണ്.
അതേസമയം സോളാര്‍ കേസില്‍ സിബിഐ വരുന്നത് യുഡിഎഫിനൊപ്പം ബിജെപിയ്ക്കും പ്രശ്നമാണ്. കോണ്‍ഗ്രസില്‍ നിന്നും കളം മാറ്റി ചവിട്ടി ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി മാറിയിരിക്കുന്ന എ.പി. അബ്ദുള്ളക്കുട്ടയും കേസില്‍ പ്രതിയായതിനാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തെ പിന്തുണയ്ക്കാനാകില്ല. അതേസമയം കേസുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണിയുടെ പേരും ചര്‍ച്ചയായിരുന്നു. എന്നാല്‍ അത് പിന്നീട് ഒഴിവാക്കിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജോസ് കെ മാണിയുടെ പേര് പരാതിക്കാരിയുടെ കത്തില്‍ ഉണ്ടായിരുന്നെന്നും പിന്നീട് ഒഴിവാക്കിയെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.






