
തിരുപ്പതി: ഇന്ത്യയെ ഞെട്ടിച്ച ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി ആന്ധ്രയിലെ മദനപ്പള്ളി ഇരട്ടകൊലപാതകകേസില്‍ പെണ്മക്കളെ ബലി കൊടുത്തു കൊലപ്പെടുത്തയ ശേഷം സ്വന്തം ജീവനുകള്‍ കൂടി ഇല്ലാതാക്കാനായിരുന്നു മാതാപിതാക്കള്‍ പദ്ധതിയിട്ടിരുന്നതെന്ന് പിതാവിന്റെ വെളിപ്പെടുത്തല്‍. താനും ഭാര്യപത്മജയും ചേര്‍ന്ന് ശിവന്റെ ആയുധമായ ഡമരുവും ത്രിശൂലവും കൊണ്ട് ആക്രമിച്ചാണ് പെണ്മക്കളെ രണ്ടിനെയും കൊന്നതെന്നാണ് പുരുഷോത്തം നായിഡുവിന്റെ വെളിപ്പെടുത്തല്‍.
ശിവന്റെ ഡമരുവും ത്രിശൂലവും ആയിരുന്നു ഇതെന്നും പെണ്മക്കള് രണ്ടുപേരെയും ബലി നല്കിയാല് മക്കളായ സായി ദിവ്യയും അലേഖ്യയും കൂടുതല്‍ വിശുദ്ധിയോടെ തിരിച്ചുവരുമെന്നായിരുന്നു ഇരുവരും വിശ്വസിച്ചത്. കേസിലെ അഭിഭാഷക സംഘത്തിലെ പ്രതിനിധിയോടാണ് പുരുഷോത്തമും പത്മജയും കൃത്യം നടത്തിയത് എങ്ങിനെയാണെന്ന് വെളിപ്പെടുത്തിയത്. മദനപ്പള്ളി സബ്ജയിലിലായിരുന്ന ഇരുവരെയും വിശാഖപട്ടണത്തെ മാനസീകാരോഗ്യ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നതിന് മുമ്പായിരുന്നു അഭിഭാഷകര്‍ മൊഴിയെടുത്തത്. ഇരുവരുടെയും പഴയ വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്ക് നിയമസഹായം അഭ്യര്‍ത്ഥിച്ച് മുതിര്‍ന്ന അഭിഭാഷക സംഘത്തെ കണ്ടിരുന്നു.
നേരത്തേ ഭോപ്പാലില്‍ പഠിച്ചിരുന്ന കാലത്ത് ചില താന്ത്രിക വിദ്യകള്‍ മൂത്തമകള്‍ ആലേഖ്യ സ്വായത്തമാക്കിയിരുന്നു. ബലി ഉള്‍പ്പെടെ ചില പ്രത്യേക പൂജകള്‍ നടത്തിയാല്‍ ഇളയ കുട്ടി സായി ദിവ്യയുടെ അസുഖം ഭേദമാക്കാമെന്ന് കുടുംബം ഒന്നടങ്കം വിശ്വസിച്ചിരുന്നു. ഇതിനായി തങ്ങളെ തന്നെ ബലി നല്കാന് കുടുംബത്തിലെ നാലു പേരും ചേര്‍ന്ന് തീരുമാനിച്ചു. ഓരോരുത്തരും മരണമടഞ്ഞ ശേഷം ബാക്കിയുള്ളവര്‍ പൂജ നടത്തുക എന്ന രീതിയായിരുന്നു ആലോചിച്ചിരുന്നത്. കലിയുഗത്തില്‍ ബലിയ്ക്ക് വിധേയമായാല്‍ സാത് യുഗത്തില്‍ കൂടുതല്‍ ശുദ്ധിയോടെ പുനര്‍ജ്ജനിക്കുമെന്നും ഇവര്‍ വിശ്വസിച്ചു.
ഇതിന്റെ ഭാഗമായി ആദ്യം ബലി നല്‍കാനായി തെരഞ്ഞെടുത്തത് ഇളയമകള്‍ സായി ദിവ്യയെയായിരുന്നു. എല്ലാവരും പെണ്‍കുട്ടിയുടെ ചുറ്റിനും നിന്ന് ഡമരു കൊണ്ട് തലയ്ക്കടിക്കുകയും ശൂലം വെച്ച് കുത്തുകയും ചെയ്തായിരുന്നു കൊലപ്പെടുത്തിയതെന്ന് പുരുഷോത്തം പറഞ്ഞു. അതിന് ശേഷമാണ് മൂത്തമകള്‍ ആലേഖ്യയെയും കൊലപ്പെടുത്തിയത്.






