
തളിപ്പറമ്പ്: കമ്യൂണിസ്റ്റുകാരനല്ലാതെ ജീവിക്കാനാകില്ലെന്ന നിലപാട് എടുത്ത കീഴാറ്റൂര്‍ സമരനായകന് സുരേഷ് കീഴാറ്റൂര്‍ സിപിഐ യിലേക്ക്. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വയല്‍ നികത്തുന്നതിനെതിരേ സര്‍ക്കാരിനെതിരേ നാട്ടുകാരെ കൂട്ടി ശക്തമായ പ്രതിഷേധം നടത്തിയ വയല്ക്കിളികളിലൂടെ ശ്രദ്ധേയനായി മാറിയയാളാണ് സുരേഷ്. പുതിയ സാഹചര്യത്തില്‍ സുരേഷുമായി സിപിഐ നേതാക്കള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞിരിക്കുകയാണ്.
ഒരു ഫേസ്ബുക്ക് ലൈവില്‍ എത്തിയും സുരേഷ് തന്റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കി. താന്‍ ഒരു കമ്യൂണിസ്റ്റ് കാരനാണെന്നും കമ്യൂണിസ്റ്റായി ജീവിച്ച് കമ്യൂണിസ്റ്റായി മരിക്കാനാണ് ആഗ്രഹം എന്നും സിപിഎം തെറ്റാണോ ശരിയാണോ എന്നല്ല പറയുന്നതെന്നും തന്റെ രാഷ്ട്രീയം ഇടതുപക്ഷമാണ് അതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും സുരേഷ് പറഞ്ഞു. കഴിഞ്ഞ കുറച്ച് നളുകളായി തന്നെ ബി ജെ പിക്കാരനെന്നും കോണ്‍ഗ്രസുകാരനെന്നും പറഞ്ഞ് ചിലര്‍ അടിച്ചാക്ഷേപിക്കാന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശിച്ചു.
വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മ്മാണത്തിനെതിരേ ശക്തമായ എതിര്‍പ്പാണ് സുരേഷിന്റെ നേതൃത്വത്തില്‍ നടന്നത്. എന്നാല്‍ പാര്‍ട്ടിക്ക് ശക്തമായ മേല്‍ക്കൈയുള്ള കീഴാറ്റൂരില്‍ സുരേഷിനെ വിമത ശബ്ദമായിട്ടാണ് സിപിഎം നേരിട്ടത്. തങ്ങള്‍ നയിച്ച സമരം അടിച്ചമര്‍ത്തപ്പെടേണ്ട സമരമായിരുന്നില്ല. നാളേക്ക് വേണ്ടി വയലുകളും കുന്നുകളും സംരക്ഷിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റ് ഗ്രാമത്തില്‍ ജനിച്ച തന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്കായിരുന്നു സി പി എം എന്ന പാര്‍ട്ടി രംഗത്തുവന്നത്. ഇത് ശരിയായ നടപടിയായിരുന്നില്ലെന്ന് സുരേഷ് പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്കെതിരേ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ മത്സരിച്ചിരുന്നെങ്കിലൂം വിജയിച്ചിരുന്നില്ല. പരിസ്ഥിതി വിഷയങ്ങള്‍ ഉയര്‍ത്തി കണ്ണൂരില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് നേരത്തേ സുരേഷ് കീഴാറ്റൂരും പറഞ്ഞിരുന്നെങ്കിലും വയല്‍ക്കിളികളില്‍ നിന്നും പിന്തുണ കിട്ടാതിരുന്ന സാഹചര്യത്തില്‍ തീരുമാനത്തില്‍ നിന്നും പിന്തിരിയുകയായിരുന്നു. സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കീഴാറ്റൂരിലെ വോട്ടു ചോര്‍ച്ച തടയാന്‍ സിപിഎം വന്‍ നേതാക്കളെയാണ് ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഇറക്കിയത്.






