
കൊച്ചി: വ്യവസായവകുപ്പും യു.എസ്. കമ്പനിയായ ഇ.എം.സി.സിയുമായുണ്ടാക്കിയ ആഴക്കടല്‍ മത്സ്യബന്ധനക്കരാറില്‍ അഴിമതിയാരോപിച്ച് വിജിലന്‍സിനു പരാതി. കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണു കരാറെന്ന് കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കൊച്ചിയില്‍ നടന്ന ആഗോളനിക്ഷേപകസംഗമ(അസെന്റ്-2020)ത്തിലാണു ധാരണാപത്രം ഒപ്പിട്ടത്. ധാരണാപത്രപ്രകാരമുള്ള അനുബന്ധകരാറില്‍ ഇ.എം.സി.സിയും വ്യവസായവകുപ്പിനു കീഴിലുള്ള കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനും (കെ.എസ്.ഐ.എന്‍.സി) ഒപ്പിട്ടു. 400 അത്യാധുനിക ആഴക്കടല്‍ ട്രോളറുകളും അഞ്ച് കൂറ്റന്‍ കപ്പലുകളും കടലിന്റെ അടിത്തട്ടുവരെ അരിച്ചുപെറുക്കാന്‍ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണു കരാര്‍. യു.എസ്. കമ്പനിയുമായി കരാറൊപ്പിടാന്‍ 2019-ലെ മത്സ്യബന്ധനനയംതന്നെ സര്‍ക്കാര്‍ തിരുത്തി. കരാറിലൂടെ ബഹുരാഷ്ട്രക്കുത്തകകള്‍ക്കു കേരളതീരം തുറന്നുകൊടുത്തതിനു പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നാണു പരാതി.
പദ്ധതിക്കായി താത്പര്യപത്രമോ ആഗോള ടെന്‍ഡറോ ക്ഷണിച്ചിട്ടില്ല. കരാര്‍ ഒപ്പിടുന്നതിനു മുമ്പ് ഇടതുമുന്നണിയില്‍ ചര്‍ച്ചചെയ്തില്ല. പ്രതിപക്ഷത്തോടോ മത്സ്യബന്ധനമേഖലയിലെ തൊഴിലാളികളോടോ ആലോചിച്ചില്ല. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ 2018-ല്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ ഇ.എം.സി.സി. പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. അന്നാണ് ഇടപാടുകള്‍ക്കു തുടക്കമായതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.
പുതിയ ഫിഷറീസ് നയം സംബന്ധിച്ച് 2019 ജനുവരി 14-നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നയത്തിലെ ഖണ്ഡിക 2.9 പ്രകാരണമാണു ധാരണാപത്രമെന്നു വ്യവസായമന്ത്രി ഇ.പി. ജയരാജന് ഇ.എം.സി.സി. നല്കിയ കത്തില്‍ വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ നടന്ന അസെന്റിലേക്കു കമ്പനിയെ ക്ഷണിച്ച് ധാരണാപത്രം ഒപ്പിട്ടു. ധാരണപ്രകാരമുള്ള 400 അത്യാധുനിക ട്രോളറുകളില്‍ ഓരോന്നിനും രണ്ടുകോടി രൂപയാകും. അഞ്ച് മദര്‍ വെസലുകള്‍ക്ക് 74 കോടി വീതം. ട്രോളറുകള്‍ അടുക്കാന്‍ തുറമുഖങ്ങള്‍ നവീകരിക്കുകയും പുതിയവ നിര്‍മിക്കുകയും വേണം. അതിനായി പള്ളിപ്പുറത്ത് നാല് ഏക്കര്‍ നല്‍കാനും ധാരണയുണ്ട്.
ആരാണ് ഇ.എം.സി.സി?
യു.എസ്. കമ്പനിയായ ഇ.എം.സി.സി. ഇന്റര്‍നാഷണലിന്റെ ഉപസ്ഥാപനമായ ഇ.എം.സി.സി. (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡുമായാണു ധാരണാപത്രം ഒപ്പിട്ടത്. ഈ ഉപസ്ഥാപനം രണ്ടുവര്‍ഷം മുമ്പാണു രൂപീകരിച്ചത്; മൂലധനം 10 ലക്ഷം രൂപ. അങ്കമാലിയിലാണു താത്കാലിക ഓഫീസ്.
എന്താണു കരാര്‍?
കെ.എസ്.ഐ.എന്‍.സി. മാനേജിങ് ഡയറക്ടര്‍ എന്‍. പ്രശാന്തും ഇ.എം.സി.സി. (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വര്‍ഗീസുമാണു കഴിഞ്ഞ ഫെബ്രുവരി നാലിനു ധാരണാപത്രം ഒപ്പിട്ടത്. 5000 കോടി രൂപയുടെ പദ്ധതിക്കായിരുന്നു ധാരണയെങ്കിലും 2950 കോടിയുടേതാണു കരാര്‍. സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശനിക്ഷേപമാണിതെന്നും 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രശാന്ത് പറയുന്നു. കരാര്‍പ്രകാരം തുറക്കുന്ന 200 ഔട്ട്ലെറ്റുകളിലൂടെ കേരളത്തില്‍ മത്സ്യം വില്‍ക്കും.






