
കൊല്‍ക്കത്ത : പെട്രോള്‍ പമ്പുകളിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരസ്യചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പശ്ചിമബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പെട്രോള്‍ പമ്പ് ഡിലേഴ്സിനോടും മറ്റ് ഏജന്‍സികളോടും 72 മണിക്കൂറിനകം പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാനാണ് നിർദേശം. കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങളും പരസ്യങ്ങളും ആലേഖനം ചെയ്തിട്ടുള്ള ഇത്തരം പരസ്യങ്ങള്‍ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് ഇതിനു കാരണമായി അറിയിച്ചിട്ടുള്ളത്.
നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറെ കണ്ട്, മോദിയുടെ പരസ്യങ്ങള്‍ വോട്ടര്‍മാരെ പ്രലോഭിപ്പിക്കുന്നതാണെന്നും, പെരുമാറ്റച്ചട്ട ലംഘനമാണെന്നും കാണിച്ച് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പരസ്യബോര്‍ഡുകള്‍ നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്.






