
കാഞ്ചിപുരം : ഒന്നരകോടിയുടെ വീട് തട്ടിയെടുക്കുന്നതിനായി വിവാഹിതനായ യുവാവിനെ കൊലപ്പെടുത്തി. തമിഴ്നാട് കാഞ്ചിപുരത്താണ് സംഭവം. ഹ്യുണ്ടായി ജീവനക്കാരനായ പുതുക്കോട്ട കൊണ്ടയാര്‍പട്ടി സ്വദേശി കൊഞ്ചി അടകനാണ് കൊല്ലപ്പെട്ടത്. കേസിൽ അടകന്റെ അനന്തരവന്റെ ഭാര്യ അടക്കം ഏഴു പേര് അറസ്റ്റിലായി.
ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കാഞ്ചിപുരത്തായിരുന്നു അടകൻ താമസിച്ചിരുന്നത്. 2019 ഓഗസ്റ്റില്‍ ജോലിക്കുപോയ കൊഞ്ചി അടകന് തിരികെ വന്നില്ല. ഭാര്യ പോലീസിൽ പരാതി നൽകി. ഇതിനിടയിലാണ് അടകന്റെ അക്കൗണ്ടില്‍ നിന്ന് അനന്തരവന്റെ ഭാര്യ ചിത്രയുടെ അക്കൗണ്ടിലേക്കു വന്‍തോതില്‍ പണം കൈമാറ്റം നടത്തിയതായി അടകന്റെ ഭാര്യ പഴനിയമ്മ മനസിലാക്കിയത്. വിവാഹത്തിന് മുൻപ് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. പണത്തിനു വേണ്ടി വിവാഹ ശേഷവും ഈ ബന്ധം തുടരാൻ ചിത്ര അടകനെ നിർബന്ധിച്ചു.
പഴനിയമ്മ അറിയിച്ചതിനെ തുടർന്ന് ചിത്രയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസാരിക്കാനുണ്ടെന്നു പറഞ്ഞു വിളിച്ചു വരുത്തി വാടക ഗുണ്ടകളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതി. ഇത് എതിര്‍ത്തതോടെ കൊഞ്ചി അടകനെ കൊന്ന് ഇരുമ്പു ബാരലില്‍ തള്ളി. പിന്നീട് കോണ്‍ക്രീറ്റ് കൊണ്ടു ബാരലിന്റെ വായ് ഭാഗം അടച്ചു കൊഞ്ചിപുരത്തെ മലപ്പട്ടം എന്ന സ്ഥലത്തെ കൃഷിയിടത്തിലെ കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസിൽ ചിത്രയ്ക്കു പുറമെ മകന് രഞ്ജിത്ത്, വാടക ഗുണ്ടകളായ ഏലുമലൈ, വിവേകാനന്ദന്, ടര്‍സാന്‍, സതീഷ്, സുബ്രമണി എന്നിവര്‍ അറസ്റ്റിലായി.






