
തിരുവനന്തപുരം : നേട്ടം കൊയ്യാമെന്നു കണക്കുകൂട്ടിയ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ 25 എണ്ണത്തിലും ബി.ജെ.പിക്കു വിജയപ്രതീക്ഷ. അതിനൊത്ത സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് കരടു പട്ടിക സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിനു കൈമാറി. 108 മണ്ഡലങ്ങളില്‍ ബി.ജെ.പിയും ബി.ഡി.ജെ.എസ്. ഉള്‍പ്പെടെയുള്ള എല്‍.ഡി.എ. ഘടകകക്ഷികള്‍ 32 മണ്ഡലങ്ങളിലും മത്സരിക്കും.
മഞ്ചേശ്വരം, കാസര്‍ഗോഡ്, പാലക്കാട്, മലമ്പുഴ, തൃശൂര്‍, കൊടുങ്ങല്ലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, തൃപ്പൂണിത്തുറ, കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂര്‍, മാവേലിക്കര, കോന്നി, അടൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചാത്തന്നൂര്‍, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, വര്‍ക്കല, ആറ്റിങ്ങല്‍, കഴക്കൂട്ടം മണ്ഡലങ്ങളില്‍ വിജയിക്കാമെന്നാണു സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. ദേശീയ നേതൃത്വത്തിനു വേണ്ടി സംസ്ഥാനത്തു സര്‍വേ നടത്തിയ ഏജന്‍സിയും ഇവിടങ്ങളില്‍ സാധ്യത കല്പ്പിക്കുന്നു. ആര്.എസ്.എസും സമാനമായ വിലയിരുത്തലില്‍ എത്തിയതോടെ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഈ 25 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര മന്ത്രിമാരും ഈ മണ്ഡലങ്ങളില്‍ പ്രചരണത്തിനെത്തും. ഇതില്‍ നാലു പ്രധാന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു റാലികളില്‍ പ്രധാനമന്ത്രി പങ്കടുക്കും. മത്സരിക്കുന്ന മുഴുവന്‍ മണ്ഡലങ്ങളിലും പതിനായിരത്തിനു മുകളില്‍ വോട്ട് നേടാനാകുമെന്നാണ് ദേശീയ നേതൃത്വത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
കഴിഞ്ഞ തവണ 87 വോട്ടിനു തോറ്റ മഞ്ചേശ്വരത്തു തന്നെയാകും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മത്സരിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആറ്റിങ്ങലില്‍ത്തന്നെ മത്സരിക്കാന്‍ ശോഭാ സുരേന്ദ്രനോടു കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ ഒ.എസ്. അംബികയെ നേരിടാന്‍ കഴിയുന്ന മികച്ച സ്ഥാനാര്‍ഥി ശോഭയാണെന്നാണു വിലയിരുത്തല്‍. മത്സരിക്കാന്‍ ശോഭ താല്‍പ്പര്യം കാട്ടിയിരുന്നില്ല.
മത്സരിക്കാന്‍ വിമുഖതയറിയിച്ച സുരേഷ് ഗോപിയോടും മത്സരിക്കാനാണു നിര്‍ദേശം. തൃശൂരാണു നേതൃത്വം നിര്‍ദേശിച്ചതെങ്കിലും ഗുരുവായൂരിനോടാണു സുരേഷ് ഗോപിക്കു താല്‍പ്പര്യം. സര്‍വേ നടത്തിയ ഏജന്‍സിയും ആര്.എസ്.എസും വട്ടിയൂര്‍ക്കാവാണ് അദ്ദേഹത്തിനായി നിര്‍ദേശിച്ചത്. സുരേഷ് ഗോപിയുടെ വീട് സ്ഥിതിചെയ്യുന്ന ശാസ്തമംഗലം ഉള്‍പ്പെടുന്ന മണ്ഡലമാണു വട്ടിയൂര്‍ക്കാവ്. സി.പി.എമ്മിന്റെ വി.കെ. പ്രശാന്തിനെ നേരിടാന്‍ സുരേഷ് ഗോപിയാണു നല്ലതെന്നാണു നിഗമനം.സീറ്റുകളും സ്ഥാനാര്‍ഥികളും ഏറെക്കുറെ തീരുമാനമായെങ്കിലും സസ്പെന്‍സ് അവസാനം വരെ നിലനിര്‍ത്താനാണു ദേശീയ നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം.
അറുപതോളം മണ്ഡലങ്ങളില്‍ എന്‍.ഡി.എ. സഖ്യത്തിന് ശക്തമായ ത്രികോണ മത്സരം നടത്താനാകുമെന്നാണു ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയ്ക്കു സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. മഞ്ചേശ്വരത്തിനു പുറമേ ബി.ജെ.പി. രണ്ടാം സ്ഥാനത്തു വന്ന കാസര്‍ഗോഡും നഗരസഭാ ഭരണം കൈയാളുന്ന പാലക്കാട്ടും വി.എസ്. അച്യുതാനന്ദനെതിരേ സി. കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്തുവന്ന മലമ്പുഴയും നേടാന്‍ കഴിയുമെന്നാണ് ഉറച്ച വിശ്വാസം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ 5000 വോട്ടിന് മാത്രം പിന്നിലുള്ള പാലക്കാട് മണ്ഡലം ഇ. ശ്രീധരന് ഉറപ്പിച്ചു കഴിഞ്ഞു. തന്റെ ജന്മനാട് ഉള്‍പ്പെടുന്ന മണ്ഡലം ലഭിച്ചാല്‍ കൂടുതല്‍ സന്തോഷമെന്ന് അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചു. ഇരിങ്ങാലക്കുടയില്‍ ബി.ജെ.പി. വോട്ടുകളോടൊപ്പം ജേക്കബ് തോമസിന്റെ വ്യക്തിപ്രഭാവവും ജയസാധ്യത കല്പ്പിക്കുന്നു.
മൂന്നു മണ്ഡലങ്ങളില്‍ ബി.ഡി.ജെഎസിനു വിജയസാധ്യതയുണ്ട്. വര്‍ക്കലയും കൊടുങ്ങല്ലൂരും തുഷാര്‍ വെള്ളാപ്പള്ളിക്കു ജയസാധ്യത കല്പ്പിക്കുന്നു. നഗരസഭയിലും പഞ്ചായത്ത് വാര്‍ഡുകളിലും മികച്ച പ്രകടനം നടത്തിയ കൊടുങ്ങല്ലൂരില്‍ ഇത്തവണ ജയിച്ചുകയറാമെന്നു തന്നെയാണ് വിശ്വാസം.എറണാകുളത്ത് തൃപ്പൂണിത്തുറയില്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിയോഗിക്കും.
ജി. അരുണ്‍






