
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നം ഉയര്‍ത്തിക്കാണിക്കുന്നത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായാണ്. എന്നാല്‍, അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ ചിഹ്നം മൂര്‍ച്ചയേറിയ വിലങ്ങനെ വച്ചിരിക്കുന്ന രണ്ടു കത്തികളാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ചിഹ്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിനു പിന്നില്‍ വിവിധ കഥകളും ചരിത്രങ്ങളുമുണ്ട്. അവയെല്ലാം രാഷ്ട്രീയ ചരിത്രം കൂടിയാണ്.
1952 സുകുമാര്‍ സെന്നിന്റെ കാര്‍മികത്വത്തില്‍ നിലവില്‍വന്ന തെരഞ്ഞെടുപ്പ് കമ്മിഷനാണു ബാലറ്റ് പേപ്പറില്‍ ചിഹ്നങ്ങള്‍ കൊണ്ടുവന്നത്. ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ പേരു മാത്രംവച്ചാല് ഭൂരിഭാഗം പേര്‍ക്കും സ്ഥാനാര്‍ത്ഥികളെ മനസിലാവുക പോലുമില്ലെന്ന് തിരിച്ചറിവായിരുന്നു ഇതിനു കാരണം. ആദ്യത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 53 പാര്‍ട്ടികള്‍ക്കും 533 സ്വതന്ത്രര്‍ക്കും ചിഹ്നങ്ങള്‍ വീതിച്ചുനല്കി.
കോണ്‍ഗ്രസിന്റെ കൈപ്പത്തി
കോണ്‍ഗ്രസ് ആദ്യമായി മത്സരിച്ചത് കൈപ്പത്തി ചിഹ്നത്തിലായിരുന്നില്ല. കാര്‍ഷിക പുരോഗതിയുടെ ചിഹ്നമായ പൂട്ടിയ കാളയായിരുന്നു ആദ്യത്തെ ചിഹ്നം. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കാലവും ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ അകാലമൃത്യുവും കഴിഞ്ഞ് ഇന്ദിരാ ഗാന്ധിയും കുറേക്കാലം കൂടി ഇതേ ചിഹ്നത്തിന്റെ പ്രൗഢി മുന്നോട്ടു കൊണ്ടുപോയി. 1969 ല്‍ ഇന്ദിര കോണ്‍ഗ്രസിനെ പിളര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ്(ആര്) ഉണ്ടാക്കി. പഴയ പാര്‍ട്ടി കോണ്‍ഗ്രസ് (ഒ) എന്നറിയപ്പെട്ടു.
തര്‍ക്കങ്ങള്‍ക്കിടെ ഇന്ദിരയ്ക്ക് പൂട്ടിയ കാള ചിഹ്നത്തിന് മേലുള്ള അവകാശം നഷ്ടപ്പെട്ടു. പുതിയ ചിഹ്നമായി പശുവും കിടാവും തെരഞ്ഞെടുത്തു. എതിരാളികള്‍ മകന് സഞ്ജയിനെയും ചേര്‍ത്ത് അമ്മയും മോനുമെന്നു വിളിച്ച് ആ ചിഹ്നത്തെ കളിയാക്കി. 1978 ല്‍ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കങ്ങളുണ്ടായി തെരഞ്ഞെടുപ്പ് കമ്മിഷന് പശുവും കിടാവും ചിഹ്നം മരവിപ്പിച്ചു. ഒടുവില്‍ തെരഞ്ഞെടുപ്പു കമ്മിഷന് മൂന്നു ചിഹ്നങ്ങള്‍ നല്‍കിയശേഷം അതിലൊന്നു തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. കൈപ്പത്തി, ആന, സൈക്കിള്‍ എന്നിവയവയിരുന്നു അവ. ഒടുവില്‍ ഇന്ദിര കൈപ്പത്തി തെരഞ്ഞെടുത്തു.
അരിവാളും ചുറ്റികയുമായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍
അരിവാളും ചുറ്റികയും 1927 മുതലേ റഷ്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിപ്ലവ പോരാട്ടങ്ങളുടെ മുഖമുദ്രയായിരുന്നു. 1952 ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സി.പി.ഐ. തങ്ങള്‍ക്ക് അരിവാള്‍ ചുറ്റിക തന്നെ ചിഹ്നമായി വേണമെന്ന് പറഞ്ഞപ്പോള്‍, പാര്‍ട്ടിയുടെ കൊടി തന്നെ ചിഹ്നമായി അനുവദിക്കാന്‍ കമ്മിഷന് വിസമ്മതിച്ചു. അപ്പോള്‍ സി.പി.ഐ ചുറ്റികയ്ക്കു പകരം നെല്ക്കതിര് ചേര്‍ത്തുവച്ച് പ്രശ്നം പരിഹരിച്ചു.
പിന്നീട് 1964 ലെ കല്‍ക്കട്ടാ കോണ്‍ഗ്രസില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ ഒരു വിഭാഗം പിളര്‍ന്നുമാറി. ചിഹ്നത്തിന്റെ കാര്യത്തില്‍ വിഷയം വരുന്നത് 1967 ലെ തെരഞ്ഞെടുപ്പിലാണ്. അപ്പോള്‍ അരിവാള്‍ ചുറ്റികയുടെ മുകളില്‍ നക്ഷത്രം കൂടി ചേര്‍ത്ത് അപേക്ഷിച്ച സി.പി.എമ്മിന് ആ ചിഹ്നം അനുവദിച്ചു കിട്ടി. അന്നുമുതല്‍ വിപ്ലവ പാര്‍ട്ടിക്ക് അരിവാളും ചുറ്റികയും നക്ഷത്രവും നെല്‍ക്കതിരും അഭിമാന ചിഹ്നങ്ങളായി മാറി.
താമര വിരിയിച്ച് ബി.ജെ.പി
1951 ല്‍ ശ്യാമപ്രസാദ് മുഖര്‍ജി രൂപം നല്കിയ അഖില ഭാരതീയ ജനസംഘം എന്ന പാര്‍ട്ടിയായിരുന്നു ബി.ജെ.പിയുടെ പൂര്‍വരൂപം. എണ്ണവിളക്ക് ആയിരുന്നു അന്ന് അവര്‍ക്കനുവദിക്കപ്പെട്ട ചിഹ്നം. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘം മറ്റു പല പാര്‍ട്ടികളുമായി ലയിച്ച് ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. ചിഹ്നം കലപ്പയേന്തിയ കര്‍ഷകനായിരുന്നു. ജനതാ പാര്‍ട്ടിയിലുള്ള ആര്.എസ്.എസ് സ്വാധീനത്തെ ചൊല്ലി പലരും കൂടാരം വിട്ടിറങ്ങിപ്പോയി. 1980 ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി വീണ്ടും അധികാരത്തിലേറി.
എണ്‍പതില്‍ തന്നെയാണു ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ ജനതാ പാര്‍ട്ടി പുനര്‍ജനിക്കുനത്. ഹൈന്ദവതയില്‍ അധിഷ്ഠിതമായ ഒരു പാര്‍ട്ടി മഹാവിഷ്ണുവുമായി നാഭീനാളബന്ധമുള്ള ഒരു പൂവിനെത്തന്നെ തങ്ങളുടെ തെരഞ്ഞെടുപ്പു ചിഹ്നമായി തെരഞ്ഞെടുത്തു. മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കരുതൊന്നൊരു നിബന്ധന തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംഹിതകളില്‍ ഉണ്ടെങ്കിലും കുങ്കുമനിറത്തിലുള്ള താമര ഒരു പൂവെന്ന നിലയില്‍ ചിഹ്നമായി ബി.ജെ.പിക്ക് അനുവദിക്കുകയായിരുന്നു.
സ്വതന്ത്രര്‍ക്ക് 197 ചിഹ്നങ്ങള്‍; ന്യൂജെന്‍ ഉപകരണങ്ങള്‍ ഏറെ
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ക്ക് 197 ചിഹ്നങ്ങളാണ് അനുവദിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചിഹ്നങ്ങളായ കലപ്പയും മുറവും കിണറുമൊക്കെയുണ്ടെങ്കിലും ഇപ്പോള്‍ ന്യൂജെന്‍ തലത്തിലുള്ള ചിഹ്നങ്ങളും ഏറെ. സാദാ ടെലിഫോണിനു പുറമേ മൊെബെല്‍ ഫോണും ഫോണ്‍ ചാര്‍ജറും റൊബോട്ടും പെന്‍ഡ്രൈവും ലാപ്ടോപ്പും ഹെഡ്ഫോണും കമ്പ്യൂട്ടറും മൗസും സി.സിടി.വിയും വരെയുള്ളവ സ്വതന്ത്രര്‍ക്കു തെരഞ്ഞെടുക്കാം.






