
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വീണയുടെ തെരഞ്ഞെടുപ്പു പോസ്റ്ററുകള്‍ ആക്രിക്ക് വിറ്റത് 500 രൂപയ്ക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതിക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏല്‍പ്പിച്ചിരുന്ന പോസ്റ്ററുകളാണ് 50 കിലോയ്ക്ക് മുകളില്‍ നന്തന്‍കോഡ് വൈ.എം.ആര് ജങ്ഷനില്‍ ഉള്ള ആക്രിക്കടയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഇത്രയുമധികം പോസ്റ്ററുകള്‍ ആക്രികടയുടെ പുറത്തെ ഷെഡില്‍ കൂട്ടിയിട്ടിരിക്കുന്ന നിലയില്‍ കാണപ്പെട്ടത്.
പോസ്റ്ററുകള്‍ ആരാണെന്ന് എത്തിച്ചതെന്ന് അറിയില്ലെന്ന് ആക്രി കടയുടമ പറയുന്നു. പോസ്റ്റര്‍ സംഭവുമായി ബന്ധപ്പെട്ട് ബാലുവെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചുറ്റിപ്പറ്റി കോണ്‍ഗ്രസ് അന്വേഷണം ആരംഭിച്ചതായി സൂചനയുണ്ട്. ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ ഒട്ടിക്കാന്‍ ഏല്‍പ്പിച്ചിരുന്ന പോസ്റ്ററുകള്‍ ആക്രിയ്ക്ക് വിറ്റ നടപടി ഗൗരവമായിയാണ് കെ.പി.സി.സി കാണുന്നത്.
മണ്ഡലം രൂപീകൃതമായതിന് ശേഷമുണ്ടായ രണ്ട് തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം യു.ഡി.എഫിനൊപ്പമായിരുന്നു. എന്നാല്‍ 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് പിന്തുണച്ചത് എല്‍.ഡി.എഫിനെയായിരുന്നു. അതുകൊണ്ടു തന്നെ ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ദൗത്യം യുവനേതാവായ വീണയെയായിരുന്നു കോണ്‍ഗ്രസ് ഏല്‍പ്പിച്ചിരുന്നത്. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ പ്രചരണത്തിന് എത്തുകയും ചെയ്തിരുന്നു.
പോസ്റ്റര്‍ വിവാദം കൂടി ഉടലെടുത്തപ്പോള്‍ വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടാകുമെന്നാണ് സൂചന. വോട്ടെടപ്പ് ദിനം ബൂത്ത് അലങ്കരിക്കാന്‍ നല്കിയ പോസ്റ്റിന്റെ ബാക്കി ആരെങ്കിലും ആക്രിക്കടയില്‍ എത്തിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രദേശിക നേതൃത്വം പറയുന്നത്. എന്നാല്‍ സംഭവത്തെ പറ്റി പ്രതികരിക്കാന്‍ സ്ഥാനാര്‍ത്ഥി തയ്യാറായില്ല. സംഭവത്തെ പറ്റി അനേ്വഷിക്കാന്‍ ഡി.സി.സി ഭാരവാഹിയെ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ചുമതലപ്പെടുത്തി.






