
കേരളവും വാക്സീൻ ക്ഷാമത്തിലേക്ക് പോകുകയാണ്. സംസ്ഥാനത്തു വാക്സീൻ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറാൻ പോകുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.കൂടുതൽ വാക്സീൻ എത്തിക്കാനായി കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിട്ടുണ്ട്. മാസ് വാക്സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും മന്ത്രി പറഞ്ഞു.
വാക്സിൻ തീരെ ലഭിക്കുന്നില്ല എന്ന ആക്ഷേപം കേരളത്തിന് ഇല്ല. എല്ലാവരുടേയും ജീവൻ പ്രധാനപ്പെട്ടതായതിനാൽ കയറ്റിഅയക്കാൻ പാടില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ നമുക്ക് വാക്ക്ക്സീൻ ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് കയറ്റി അയയ്ക്കാൻ.
കൊവിഡിന്റെ നിലവിലെ സാഹചര്യത്തിൽ തൃശൂർ പൂരത്തിന് വലിയ ആൾക്കൂട്ടം ഉണ്ടാകുന്നത് അപകടകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രോഗവ്യാപനം കൂടിയതിനാൽ ആൾക്കൂട്ടം കുറച്ചേ മതിയാകൂ. ആറ്റുകാൽ പൊങ്കാല നടത്തിയത് പോലെ പ്രതീകാത്മകമായി നടത്താനാകുമോ എന്ന് ആലോചിക്കണമെന്നും ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ചർച്ചയിലൂടെ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.






