
ലക്നൗ: മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ എതിര്‍ക്കാനാണ് വന്നതെങ്കിലും കോവിഡില്‍ ഉത്തര്‍പ്രദേശിലെ സാഹചര്യം തുറന്ന് പറഞ്ഞ യുപി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത സാമൂഹ്യ മാധ്യമങ്ങളില്‍ ടോപ് ട്രന്റായി. ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ ആശുപത്രികളില്‍ മതിയായ ബെഡുകള്‍ ഇല്ലാതെ വലയുകയാണെന്ന് ആയിരുന്നു ഇന്നലെ തുഷാര്‍മേത്ത സുപ്രീംകോടതിയില്‍ സമ്മതിച്ചത്.
ആരോഗ്യ പ്രശ്നവുമായി ബന്ധപ്പെട്ട് മധുര ജയിലില്‍ നിന്നും മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ മാറ്റുന്ന ഹര്‍ജിയെ എതിര്‍ക്കാനായിരുന്നു തുഷാര്‍മേത്ത കോടതിയില്‍ എത്തിയത്. ഹര്‍ജിയെ എതിര്‍ക്കാന്‍ തടസ്സവാദം ഉന്നയിക്കുന്നതിനിടയിലാണ് ഉത്തര്‍പ്രദേശിലെ നിജസ്ഥിതി സത്യസന്ധമായി സുപ്രീംകോടതിയെ അറിയിക്കാന്‍ നിര്‍ബ്ബന്ധിതനായത്. കോവിഡ് നിറഞ്ഞാടുന്നതിനിടയില്‍ ഉത്തര്‍പ്രദേശില്‍ ബെഡുകള്‍ കിട്ടാതെ വലയുന്ന അനേകരുണ്ട്. വ്യക്തിപരമായി തന്നെ തനിക്ക് ഒട്ടേറെ പേരെ അറിയാം.
സത്യസന്ധരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും കിടക്ക കിട്ടുന്നില്ല. അവിടെ കിടക്കകള്‍ കിട്ടാന്‍ ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ട്. എന്നെല്ലാമായിരുന്നു തുഷാര്‍മേത്തയുടെ തുറന്നുപറച്ചില്‍. കോടതിക്കുള്ളില്‍ മേത്ത പറഞ്ഞ വാക്കുകള്‍ പക്ഷേ ഉടന്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലും എത്തി. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പരിഹസിക്കാനും വിമര്‍ശിക്കാനുമുള്ള ഉപാധിയാക്കി പലരും വാക്കുകളെ മാറ്റുകയും ചെയ്തു.
യുപിയിലെ സര്‍ക്കാര്‍ വക്കീല്‍ ഉള്ള കാര്യം പറഞ്ഞുപോയെന്നായിരുന്നു ചിലരുടെ അഭിപ്രായം. മേത്തയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ചിലര്‍ യോഗിയോട് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ നയങ്ങളുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുമെന്ന് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പറഞ്ഞതാണ് ഇവര്‍ ഓര്‍മ്മിപ്പിച്ചത്.
പൗരത്വഭേദഗതി നിയമത്തിന് എതിരേ കഴിഞ്ഞ വര്‍ഷം പ്രതിഷേധിച്ചവരോട് യോഗി എടുത്ത നടപടിയും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമേ ഇന്നലെ രണ്ടാമത്തെ തിരിച്ചടിയും യോഗി ആദിത്യനാഥ് സര്‍ക്കാരിന് കിട്ടി. മേത്തയുടെ കടുത്ത എതിര്‍പ്പിനെ മറികടന്ന് ചീഫ് ജസ്റ്റീസ് രമണ സിദ്ദിഖ്കാപ്പനെ മധുര ജയിലില്‍ നിന്നും ഡല്‍ഹിയിലെ എയിംസിലേക്കോ ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയിലേക്കോ മാറ്റാന്‍ ആവശ്യപ്പെട്ടു.






