
കോട്ടയം: രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയ സിപിഎം തീരുമാനത്തിനെതിരെ പിസി ജോർജ്. ഇത് കമ്മ്യൂണിസമല്ല പിണറായിസമാണെന്നും ജനപക്ഷ നേതാവ് പി സി ജോർജ് കുറ്റപ്പെടുത്തി. രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിലെത്തുന്നതിന് മുഖ്യ പങ്കുവഹിച്ചത് മന്ത്രി ശൈലജയുടെ ആരോഗ്യ വകുപ്പും പകർച്ചവ്യാധികളുടെ നാളുകളിൽ നടത്തിയ മികവുറ്റ പ്രവർത്തനങ്ങളായിരുന്നെന്നും പി സി ജോര്‍ജ് പറഞ്ഞു.
2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വി എസ് അച്യുതാനന്ദനെ മുന്നിൽ നിർത്തി പിൻവാതിലിലൂടെ അധികാരത്തിലെത്തിയ ആളാണ് പിണറായി വിജയൻ. കഴിഞ്ഞ സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിന് ഏറ്റവും നിർണ്ണായകമായ പങ്കുവഹിച്ച ശൈലജ ടീച്ചറെ ഒഴിവാക്കിയതും ഇതേ ലക്ഷ്യത്തോട് കൂടിയാണ്. ഇത് കേരളത്തിൽ കമ്മ്യൂണിസം അല്ലാ പിണറായിസമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണെന്നും പിസി ജോർജ് പറഞ്ഞു.






