
ലക്നൗ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്ത രീതിയില്‍ സംസ്ഥാനത്ത് ഉടനീളം വലിയ അസംതൃപ്തി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍ച്ചയായി യോഗം ചേര്‍ന്ന് ബിജെപി. യുപിയില്‍ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടുമോ എന്ന ആശങ്കകള്‍ പരിഹരിക്കാനും പുതിയ തന്ത്രം ആവിഷ്ക്കരിക്കാനും വേണ്ടി ബിജെപി തുടര്‍ച്ചയായി യോഗം വിളിക്കുകയാണ്.
ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും മുന്‍ കേന്ദ്രമന്ത്രി രാധാമോഹന്‍ സിംഗും യുപി മന്ത്രിമാരുടെ പ്രകടനത്തെക്കുറിച്ച് വിലയിരുത്താന്‍ അവരുമായി രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ചേര്‍ന്നിരിക്കുകയാണ്. ഇവര്‍ യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. മൂന്ന് പേരെയും ഇത്തവണ മാറ്റി നിര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും മാസത്തോളവും മുമ്പും കോവിഡ് ആശ്വാസമായി പാര്‍ട്ടി എന്തെല്ലാം ചെയ്തെന്ന് നേതാക്കള്‍ യോഗത്തില്‍ വിലയിരുത്തും. ഇതിനൊപ്പം കോവിഡ് താണ്ഡവമാടിയ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ യോഗി സര്‍ക്കാരിന്റെ പ്രതികരണവും തേടും. വേണ്ട വിധം കാര്യങ്ങള്‍ ചെയ്യാതെ കോവിഡിനെ മോശമായി കൈകാര്യം ചെയ്തതാണ് സംസ്ഥാനത്ത് മരണം കൂടാന്‍ കാരണമായെന്ന വിമര്‍ശനം പ്രതിപക്ഷവും ആയുധമാക്കി എടുത്തിരിക്കുകയാണ്.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ യുപിയില്‍ മരണനിരക്ക് വളരെയധികം ഉയര്‍ന്നിരുന്നു. ഗംഗാനദിയിലൂടെ മൃതദേഹങ്ങള്‍ ഒഴികി നടന്നതും ഗംഗാതീരത്ത് മൃതദേഹങ്ങള്‍ കൂട്ടമായി സംസ്ക്കരിക്കപ്പെട്ടതിന്റെയും സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്ന ദൃശ്യങ്ങളും വാര്‍ത്തകളുമെല്ലാം യുപി സര്‍ക്കാരിന് വലിയ നാണക്കേടാണ് ഉണ്ടാക്കിവെച്ചത്. മാധ്യമങ്ങള്‍ ചമയ്ക്കുന്ന വാര്‍ത്തകള്‍ എന്നായിരുന്നു ഇതിനോട് യുപി സര്‍ക്കാരിന്റെ പ്രതികരണം. യുപിയിലെ ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗുമായും ഡല്‍ഹി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി എംഎല്‍എമാരും എംപിമാരും സര്‍ക്കാരിനെതിരേ രംഗത്ത് വന്നിരുന്നു.
സര്‍ക്കാരിനെിരേ സംസാരിച്ചതിന് ലക്നൗവില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ സീതാപൂര്‍ ജില്ലയിലെ ബിജെപി എംഎല്‍എയ്ക്ക് എതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുമോ എന്ന് ഭയപ്പെടുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്ണ്ണസജ്ജമായിട്ടും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്തതുമായ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ കൂടുതല്‍ പറഞ്ഞാല്‍ തനിക്കെതിരേ പോലും രാജ്യദ്രോഹക്കുറ്റം വരുമെന്നായിരുന്നു എംഎല്‍എ പറഞ്ഞത്.
അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് തിരിച്ചടി കിട്ടിയിരുന്നു. എന്താണ് ഇതില്‍ സംഭവിച്ചത് എന്നറിയാന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപിയുടെ പ്രത്യേക ടീം എത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് വെറും ഒരു വര്‍ഷം മാത്രം മുന്നില്‍ നില്‍ക്കേ ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപിയ്ക്ക് വന്‍ തിരിച്ചടിയാണ് കിട്ടിയത്. അയോദ്ധ്യയിലും മഥുരയിലും തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിനേരിട്ടു. യോഗിയുടെ നാടായ ഗൊരഖ്പൂരില്‍ പോലും സമാജ്വാദി പാര്‍ട്ടി ബിജെപിയ്ക്ക് ഒപ്പം പിടിച്ചു.
ഗൊരഖ്പൂരിലെ 68 സീറ്റുകളില്‍ ബിജെപിയും എസ്പിയും 20 വീതം സീറ്റ് പിടിച്ചപ്പോ 23 സ്വതന്ത്രന്മാരും ജയം നേടിയിരുന്നു. അഞ്ച് സീറ്റുകളില്‍ എഎപി, കോണ്‍ഗ്രസ്, നിഷാദ് പാര്‍ട്ടി എന്നിവര്‍ ഓരോന്നിലും ബിഎസ്പി രണ്ടു സീറ്റിലും ജയിച്ചു. അയോദ്ധ്യയിലെ 40 സീറ്റുകളില്‍ ബിജെപിയ്ക്ക് ആകെ ജയിക്കാനായത് ഒരു സീറ്റിലാണ്. ഇവിടെ സമാജ്വാദിപാര്ട്ടി 24 സീറ്റുകള്‍ നേടിയപ്പോള്‍ ബിഎസ്പി അഞ്ചു സീറ്റുകളില്‍ ജയിച്ചു. മഥുരയിലെ 33 സീറ്റുകളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് ബിജെപി ജയിച്ചത്. എസ്പി ഇവിടെ 13 സീറ്റുകളില്‍ ജയിച്ചു.






