
ലക്നൗ: വേണ്ട സമയത്ത് ശരിയായ മുന്നൊരുക്കങ്ങള്‍ നടത്താതിന്റെ പേരില്‍ കോവിഡ് യുപി സര്‍ക്കാരിന് വിമര്‍ശനം ഉണ്ടാക്കിക്കൊടുക്കുമ്പോള്‍ അയോദ്ധ്യയിലെ രാമക്ഷേത്രം പണിയുമായി രാം മന്ദിര്‍ ട്രസ്റ്റ്. രാമക്ഷേത്രത്തിന്റെ കല്ലു പണികള്‍ ഡിസംബറില്‍ തുടങ്ങുമെന്ന് വ്യക്തമാക്കി. അടിത്തറ പണികള്‍ ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും ഡിസംബറില്‍ ഭിത്തിപണികള് തുടങ്ങാനാകുമെന്നുമാണ് ട്രസ്റ്റ് വ്യക്തമാക്കുന്നത്.
ശ്രീകോവിലിനുള്ള തറക്കല്ലുകള്‍ ഉള്‍പ്പെടെ ഇതില്‍ പെടും. 12 മണിക്കൂറുകള്‍ വരുന്ന രണ്ടു ഷിഫ്റ്റായിട്ടാകും നിര്‍മ്മാണജോലികള്‍ നടക്കുക. 1.2 ലക്ഷം ക്യൂബിക്ക് മീറ്റര്‍ അവശിഷ്ടങ്ങള്‍ നിര്‍മ്മാണ പ്രദേശത്ത് നിന്നും മാറ്റാനുണ്ട്. 40 ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ വിചാരണയ്ക്ക പിന്നാലെ 2019 നവംബറിലായിരുന്നു തര്‍ക്കഭൂമി ഹിന്ദുവിഭാഗത്തിന് അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് മോസ്ക്ക് പണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി അയോദ്ധ്യയില്‍ മറ്റൊരിടത്ത് അനുവദിക്കുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളില്‍ തന്നെ ക്ഷേത്രനിര്‍മ്മാണ നീക്കങ്ങള്‍ കേന്ദ്രം തുടങ്ങുകയും പദ്ധതിക രൂപകല്‍പ്പന ഇടുകയും ചെയ്തു.
സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ കഴിഞ്ഞ ആഗസ്റ്റില്‍ ക്ഷേത്രത്തിനുള്ള ശിലയിടുകയും ചെയ്തിരുന്നു. ആഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ശിലാസ്ഥാപനം നടത്തിയത്. ആഗസ്റ്റ 12 നാണ് ക്ഷേത്ര നിര്‍മ്മാണം തുടങ്ങുന്നതായി ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് അറിയിച്ചത്. 36 - 40 ആഴ്ചകള്‍ കൊണ്ട് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം. അടിത്തറ മിര്‍സാപൂരില്‍ നിന്നുള്ള ചെങ്കല്ല് കൊണ്ടു തുടങ്ങുമെന്നാണ് ട്രസ്റ്റിന്റെ ആള്ക്കാര് പറഞ്ഞത്. 400 അടി നീളത്തിലും 300 അടി വീതിയിലുമാണ് ക്ഷേത്രം.






