
കൊച്ചി: അധോലോക നായകനായ രവി പൂജാരി പ്രതിയായ കടവന്ത്രയിലെ വെടിവെയ്പ്പ് കേസില്‍ പോലീസിന് കിട്ടിയത് സിനിമയെ വെല്ലുന്ന പഴയ പകയുടെ കണക്കുകള്‍. കണ്ണുതുറക്കും വേഗത്തില്‍ സമ്പന്നയായി മാറിയ നടി ലീനാ മരിയാ പോളും കേസിലെ ആറാം പ്രതി കൊല്ലം സ്വദേശി അജാസും തമ്മിലുണ്ടായിരുന്ന വൈരമാണ് പൂജാരയിലേക്കും വെടിവെയ്പ്പിലേക്കും മറ്റും എത്തിയതെന്നാണ് സൂചനകള്‍.
ഒരു വശത്ത് ലീനയും പങ്കാളി സുകാശ് ചന്ദ്രശേഖറും മറുവശത്ത് ഇവരുടെ സുഹൃത്തുക്കളായിരുന്ന അജാസും കൊച്ചിയിലെ ഡോക്ടറും തമ്മിലുള്ള വൈരമാണ് സംഭവത്തിലേക്ക് നയിച്ചത്. ലീനയുടെ പക്കൽനിന്നു തട്ടിയെടുക്കാനുള്ള പദ്ധതിയിൽ രവി പൂജാരിയെ ഉൾപ്പെടുത്താൻ നിർദേശിച്ചതു സുഹൃത്തായ ഡോക്ടറാണ്. സുകാശ് ചന്ദ്രശേഖർ തട്ടിപ്പിലൂടെ സമ്പാദിച്ചിരുന്ന പണം ലീനയുടെ പക്കല്‍ ഉണ്ടെന്ന് ഇവര്‍ വിശ്വസിച്ചിരുന്നു.
നാലുപേരും പരിചയപ്പെടുന്നതും ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതിന്റെയും തുടക്കം ബെംഗളൂരുവിലെ ഡെന്റൽ കോളജില്‍ നിന്നുമായിരുന്നു. എല്ലാവരും ഇവിടുത്തെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു. പഠനകാലത്തു തന്നെ മോഡലിങ്ങിലും സിനിമയിലും തിളങ്ങുകയും പണം സമ്പാദിക്കുകയും ചെയ്തിരുന്നു. ലീനയും സുകാശും പിന്നീട് പ്രണയത്തിലായതോടെ ഇവര്‍ക്കിടയില്‍ പ്രശ്നങ്ങളും തുടങ്ങി. അജാസ് പഠനം ഇടയ്ക്ക് വെച്ച് നിര്‍ത്തി ബിസിനസ് ചെയ്യാന്‍ കൊച്ചിയിലേക്ക് പോന്നപ്പോള്‍ ലീനയും സുകാശും പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു.
ആദ്യം ബംഗലുരുവില്‍ ഒരുമിച്ച് താമസിച്ച ഇവര്‍ പിന്നീട് ഡല്‍ഹിയിലേക്കും മാറി. തട്ടിപ്പു കേസുകളില്‍ സുകാശ് അകത്തായതോടെയാണ് ലീന ഒറ്റയ്ക്ക് കൊച്ചിയിലേക്ക് താമസം മാറിയതും. ഒരുമിച്ച്ചെയ്ത ബിസിനസിലൂടെ ലീനയും സുകാശും ചെറിയ കാലയളവില്‍ സമ്പന്നരായി മാറിയിരുന്നു. ഇതിനിടയിലാണ് സുകാശിനെതിരേ മോഷണക്കേസ് വരുന്നത്. ഡൽഹി, ചെന്നൈ പൊലീസ് സംഘങ്ങൾ ഒരുമിച്ചു ഡല്‍ഹിയിലെ ലീനയുടെയും സുകാശിന്റെയും ഫാംഹൗസില്‍ നടത്തി റെയ്ഡില്‍ ആഡംബര വാഹനങ്ങള്‍ അടക്കം 20 കോടി വിലമതിക്കുന്ന 9 കാറുകളും 81 ആഡംബര വാച്ചുകളും കണ്ടെത്തിയിരുന്നു. എല്ലാം സുകാശ് മോഷ്ടിച്ചതാണെന്നായിരുന്നു പോലീസ് കണ്ടെത്തിയത്.
ഫാം ഹൗസിനെക്കുറിച്ച് വിവരം നല്‍കിയത് അജാസാണെന്നാണ് ഇരുവരും ആരോപിച്ചത്. ഇത് ഇവര്‍ക്കിടയില്‍ പകയുണ്ടാക്കി. ഫാം ഹൗസ് റെയ്ഡിന് പിന്നാലെ ചില വഞ്ചനാക്കേസുകള്‍ കൂടി വന്നു. സിബിഐ ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലും സുകാശ് അകത്തായി. ഇതോടെ ലീന ഡല്‍ഹി വിട്ട് കൊച്ചിയില്‍ താമസമാക്കി. പിന്നീട് ശിക്ഷിക്കപ്പെട്ട കേസുകളില്‍ പരോള്‍ കിട്ടി ജയിലില്‍ നിന്നും ഇറങ്ങുമ്പോഴെല്ലാം അജാസ് ലീനയുടെ കൊച്ചിയിലെ വീട്ടിലെത്തി താമസിക്കാറുണ്ട്. തട്ടിപ്പിലൂടെ സുകാശ് നേടിയ പണം ലീനയെ ഏൽപിച്ചിരുന്നതായിട്ടാണ് അജാസും സുഹൃത്തായ ഡോക്ടറും വിശ്വസിച്ചത്. തുടര്‍ന്നായിരുന്നു ഇവരുടെ പദ്ധതിയിലേക്ക് രവിപൂജാരയുടെ സംഘവും എത്തിയത്.
ആവശ്യത്തിലേറെ പണം ലീനയുടെ പക്കല്‍ ഉണ്ടെന്ന ധാരണയില്‍ അവരെ നിരീക്ഷിക്കാന്‍ കടവന്ത്രയിലെ ലീനയുടെ ബ്യൂട്ടി പാർലറിനു സമീപത്തു തന്നെ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് അജാസും താമസം തുടങ്ങി. അധോലോക ഗുണ്ടാ സംഘങ്ങളെകുറിച്ചുള്ള വിവരങ്ങളുടെ ഇന്‍ഫോര്‍മറായി പോലീസിന്റെ വിശ്വാസം നേടിയ അജാസ് പോലീസ് നീക്കങ്ങള്‍ കൈമാറി ഗുണ്ടാ സംഘങ്ങളുടേയും വിശ്വസ്തനായി ഇരട്ടമുഖവും കാട്ടി. ഇതിനിടെയാണു കേരളത്തിലെ അതിസമ്പന്നരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന അധോലോക കുറ്റവാളി രവി പൂജാരിയെക്കുറിച്ച് വിവരം അജാസിന് കിട്ടിയത്. തുടര്‍ന്നായിരുന്നു കൂട്ടുകാരനായ ഡോക്ടറുമായി ചേര്‍ന്ന് രവിപൂജാരയെ വെച്ച് പദ്ധതി തയ്യാറാക്കിയത്.




