
കൊല്ലം: ബൈപ്പാസില്‍ ടോള്‍പിരിവ് തുടങ്ങുന്നതിനെതിരേ വീണ്ടും യുവജന സംഘടനകളുടെ പ്രതിഷേധം. ടോള്‍പിരിവ് നടത്തുന്ന കമ്പനി പ്രവര്‍ത്തകരും ഡിവൈഎഫ്ഐ യുടേയും എഐവൈഎഫിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. പ്രതിഷേധക്കാര്‍ കമ്പനി പൂജ നടത്താന്‍ കൊണ്ടുവന്ന പാത്രവും പൂജാ വസ്തുക്കളും യുവജനസംഘടനകളുടെ പ്രവര്‍ത്തകര്‍ വലിച്ചെറിയുകയും ടോള്‍ബൂത്ത് തല്ലിത്തകര്‍ക്കാന്‍ ശ്രമം നടത്തുകയും പോലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തു.
ലോക്ഡൗണിന് ശേഷം ഇന്ന് രാവിലെ എട്ടുമണിയോടെ ടോള്‍ പിരിവ് തുടങ്ങാന്‍ കരാര്‍ കമ്പതി ബൂത്ത് തുറന്നതോടെ 20 ലധികം പേര് വരുന്ന ഡിവൈഎഫ്ഐയുടേയും എഐവൈഎഫിന്റെയും പ്രവര്‍ത്തകര്‍ കൊടിയുമായി പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ച് ബൂത്തുകളില്‍ രണ്ടു ബൂത്തുകളിലായി രണ്ടു സംഘടനകളും കയറുകയും പിന്നീട് റോഡ് ഉപരോധിക്കുകയും ചെയ്തു. രാവിലെ കരാര്‍ കമ്പനി പൂജ നടത്തി ടോള്‍ നടപടികള്‍ തുടങ്ങാനൊരുങ്ങുമ്പോള്‍ പ്രതിഷേധവുമായി എത്തിയ യുവജന സംഘടനകള്‍ പൂജാപാത്രം വലിച്ചെറിയുകയും പൂജാ വസ്തുക്കള്‍ തകര്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് കൂടി എത്തിയതോടെ സംഭവം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും പോലീസും പ്രവര്‍ത്തകരും കമ്പനി അധികൃതരും തമ്മിലുള്ള വാക്കേറ്റത്തിലേക്കും കയ്യേറ്റത്തിലേക്കും നീളുകയായിരുന്നു. തുടര്‍ന്ന് യുവജനസംഘടനകളുടെ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. പാത ആറുവരി ആക്കി പൂര്‍ത്തിയാക്കിയ ശേഷമേ ടോള്‍ അനുവദിക്കൂ എന്നും സര്‍വീസ് റോഡ് പണി പൂര്‍ത്തിയാക്കണമെന്നും യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. കോവിഡ് കാലത്ത് ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും സംഘടനകള്‍ പറയുന്നു.
കൊല്ലം ബൈപ്പാസില്‍ ഈ മാസം രണ്ടാം തവണയാണ് ടോള്‍പിരിവിനെതിരേ പ്രതിഷേധം ഉണ്ടാകുന്നത്. നേരത്തേ ജൂണ്‍ 1 നും ടോള്‍പിരിവ് തുടങ്ങുന്നതിനെതിരേ സമരം ഉണ്ടായിരുന്നു. അന്ന് പ്രതിഷേധക്കാര്‍ മുമ്പോട്ട് വെച്ച ആവശ്യങ്ങള്‍ കമ്പനി പൂര്‍ത്തിയാക്കിയിട്ടില്ല എന്നാണ് പ്രതിഷേധക്കാരുടെ വാദം. രാവിലെ ഇവിടെ പ്രതിഷേധവുമായി എത്തിയ യുവജന സംഘടനകള്‍ അഞ്ചു ബൂത്തുകളില്‍ രണ്ടു ബൂത്തുകളില്‍ കടന്നുകയറുകയും പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയും ചെയ്തു. എന്തു പ്രതിഷേധം ഉണ്ടായാലും പ്രവര്‍ത്തനവുമായി മുമ്പോട്ട് പോകാന്‍ കമ്പനി തീരുമാനം എടുത്തതോടെയാണ് യുവജന സംഘടനകളും എത്തിയത്.
കോവിഡ് സാഹചര്യത്തില്‍ ഇളവ് വന്നതോടെ പ്രതിഷേധങ്ങളെ വകവെയ്ക്കാതെ ഇന്ന് ടോള്‍പിരിവ് ആരംഭിക്കാന്‍ കമ്പനി എടുത്ത തീരുമാനമാണ് വീണ്ടും പ്രതിഷേധത്തിന് കാരണമായത്. നേരത്തേ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ജില്ലാ കളക്ടര്‍ ഇടപെട്ട് സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. അന്ന് അവര്‍ മുമ്പോട്ട് വെച്ച നില കാര്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. നാട്ടുകാര്‍ക്ക് പാസ് അനുവദിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് മുമ്പോട്ട് വെച്ചത്. ഇതേ തുടര്‍ന്ന് അഞ്ചു കി.മീ. ചുറ്റളവിലുള്ളവര്‍ക്ക് സൗജന്യപാസ് അനുവദിക്കുകയും 20 കി.മീ. ചുറ്റളവില്‍ ഉള്ളവര്‍ക്ക് 250 പാസും അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ പാസ് എന്നു മുതലാണ് കൊടുത്തു തുടങ്ങുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവ്യക്തത നില നില്ക്കുന്നതായിട്ടാണ് പ്രതിഷേധക്കാര്‍ പറയുന്നത്.






