
കവരത്തി: രാജ്യദ്രോഹ കേസിൽ യുവ സംവിധായിക ആയിഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് നാളെ വീണ്ടും ചോദ്യം ചെയ്യും. ഇന്ന് എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.
ആയിഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. നേരത്തെ കേരള ഹൈക്കോടതി ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ആയിഷ സുൽത്താനയോട് മൂന്ന് ദിവസം കൂടി ദ്വീപിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനൽ ചര്‍ച്ചയിൽ ഐഷ പറഞതാണ് കേസിനാസ്പദമായ സംഭവം. ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയിലാണ് ഐഷയ്ക്ക് എതിരെ കേസെടുത്തത്.
നാളെ രാവിലെ 9.45ന് കവരത്തി പോലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇന്ന് ഐഷയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ബന്ധുക്കൾ ആശുപത്രിയിലായതിനാൽ കൊച്ചിയിലേക്ക് മടങ്ങണമെന്ന് ആയിഷ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ലക്ഷദ്വീപിൽ തുടരണോയെന്നുള്ള കാര്യത്തിൽ നാളെ തീരുമാനമറിയിക്കുമെന്ന് പോലീസ് പറഞ്ഞു.






