
തിരുവനന്തപുരം: എം.സി. ജോസഫൈന് വനിതാക്കമ്മീഷന് അദ്ധ്യക്ഷസ്ഥാനം രാജി വെച്ചതിനെ തുടര്‍ന്ന് പുതിയ ആളെ കണ്ടെത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വന്‍ ചര്‍ച്ചകള്‍. കേന്ദ്രക്കമ്മറ്റിയംഗം പി.കെ. ശ്രീമതി മുതല്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുയേും മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടേയും പേരുകള്‍ക്കാണ് മുന്‍തുക്കും. അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരുമെന്നാണ് സൂചനകള്‍. ഇന്നലെയാണ് കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് എംസി ജോസഫൈന് പദവി രാജി വെച്ചത്.
അതേസമയം സജീവരാഷ്ട്രീയത്തില്‍ ഇല്ലാത്ത സ്ത്രീപക്ഷ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നവരും നിയമപരിജ്ഞാനം ഉള്ളവരുമായ സ്ത്രീകളെ കമ്മീഷന് അദ്ധ്യക്ഷയാക്കുകയാണ് നല്ലതെന്ന ആശയവും പരിഗണിക്കുന്നുണ്ട്. സി.എസ്. സുജാത, ടി.എന്‍.സീമ എന്നിവരുടെ പേരുകളാണ് ഈ സാഹചര്യത്തില്‍ ഉയരുന്നത്.. കമ്മീഷന് അംഗം ഷാഹിദാ കമാലിന് അദ്ധ്യക്ഷ പദവി നല്കിയാല് എന്തെന്ന ആലോചനയുമുണ്ട്.
കമ്മീഷന് രൂപീകരിച്ച സമയത്ത് ആന്റണി സര്‍ക്കാര്‍ ആദ്യമായി ഈപദവിയിലേക്ക് നിയോഗിച്ചത് കവയിത്രി സുഗതകുമാരിയെ ആയിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ കഴിഞ്ഞ തവണ അധികാരത്തില്‍ എത്തിയപ്പോഴാണ് ജോസഫൈനെ നിയോഗിച്ചത്. 2017 മെയ് 27 നായിരുന്നു ജോസഫൈനെ സര്‍ക്കാര്‍ വനിതാ കമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്ത് നിയോഗിച്ചത്.
അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാകാന്‍ ഇനി ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കേയാണ് വിമര്‍ശനത്തെ തുടര്‍ന്ന് അവര്‍ പടിയിറങ്ങുന്നത്. സാധാരണ സര്‍ക്കാര്‍ മാറുമ്പോള്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഇത്തരം പദവികളും രാജി വെയ്ക്കപ്പെടാറുണ്ടെങ്കിലും പിണറായി സര്‍ക്കാര്‍ അധികാര തുടര്‍ച്ച നേടിയതോടെയാണ് ജോസഫൈന് അടക്കമുള്ളവര്‍ പദവിയില്‍ മുമ്പോട്ട് പോയത്. സിപിഎം കേന്ദ്രക്കമ്മറ്റിയംഗമാണ്.
കഴിഞ്ഞ ദിവസം നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ എറണാകുളത്ത് നിന്നും വിളിച്ച യുവതിയോട് മോശമായി പെരുമാറിയതാണ് ജോസഫൈന് പുറത്താകാന്‍ കാരണം. ഭര്‍ത്തൃവീട്ടില്‍ നിന്നുള്ള പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് എവിടെയെങ്കിലും പരാതിപ്പെട്ടിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് മറുപടി പറഞ്ഞ സ്ത്രീയോട് എന്നാല്‍ പിന്നെ അനുഭവിച്ചോ എന്ന് പരിഹസിച്ച് മറുപടി പറഞ്ഞതാണ് ജോസഫൈന് വിനയായി മാറിയത്. ഇതിനെതിരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലും ജോസഫൈന് വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. അവിടെ പറഞ്ഞതെല്ലാം മകട്ടാല് പിന്നെ എങ്ങിനെ അവര്‍ക്ക് തുടരാനാകും എന്നു സെക്രട്ടറിയേറ്റിലും വിമര്‍ശനം ഉണ്ടായി. ഉത്തരവാദിത്വപ്പെട്ട പദവിയില്‍ ഇരിക്കുന്നയാള്‍ക്ക് ചേരാത്ത ഭാഷയും ശൈലിയുമാണ് പരസ്യ ചര്‍ച്ചയില്‍ അവര്‍ പുലര്‍ത്തിയതെന്നായിരുന്നു പൊതുവേ വന്ന വിലയിരുത്തല്‍.
കേന്ദ്രക്കമ്മറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് ദേശീയ വൈസ് പ്രസിഡന്റുമായ പി.കെ. ശ്രീമതി ജോസഫൈനെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തിരുന്നു. പൊതുപ്രവര്‍ത്തകരും ഭരണാധികാരികളും പരാതിക്കാരോട് സ്നേഹത്തോടെയും സാഹോദര്യത്തോടെയും പെരുമാറുകയാണ് വേണ്ടതെന്നും അതില്‍ നിന്നും വ്യതിചലിച്ചാല്‍ പ്രതിഷേധം സ്വാഭാവികമാണെന്നായിരുന്നു അവര്‍ പ്രതികരിച്ചത്. ഒരു വാതിലും മുട്ടാന്‍ കഴിയാത്ത നിസ്സഹായരായ പതിനായിരക്കണക്കിന് സ്ത്രീകളുണ്ട്. അവരുടെ അത്താണിയാണ് വനിതാകമ്മീഷന് എന്നും പരാതി പറയുമ്പോള്‍ മനസ്സിലായില്ലെങ്കില്‍ പോലും അവര്‍ക്ക് ആശ്വാസവും കുളിര്‍മ്മയും കിട്ടത്തക്ക പ്രതികരണമാണ് ഉണ്ടാകേണ്ടതെന്നും പറഞ്ഞു.






