
ന്യൂഡല്‍ഹി : സ്ത്രീധനമരണങ്ങളും പീഡനങ്ങളും വലിയ ചര്‍ച്ചയായി മാറിയിരിക്കേ ഇന്ത്യയില്‍ സ്ത്രീധനത്തുക ഉയര്‍ത്തുന്ന കാര്യത്തില്‍ സ്ഥിരമായി പ്രവണത കാട്ടുന്നതില്‍ മുന്നില്‍ കേരളമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉള്‍നാടുകളില്‍ ആചാരമായി മാറിയിരിക്കുന്ന സ്ത്രീധന കാര്യത്തില്‍ മുന്നില്‍ ക്രിസ്ത്യാനികളാണെന്നും ലോകബാങ്കിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീധനം വാങ്ങുന്നവരില്‍ കൂടുതല്‍ ക്രിസ്ത്യാനികളും സിഖുകാരുമാണെന്നും സ്ത്രീധനക്കാര്യത്തിലുള്ള ശരാശരിയില്‍ ഹിന്ദുക്കളെക്കാളും മുസ്ളീങ്ങളെക്കാളും മുന്നില്‍ ഇവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീധനം സ്ഥായിയായി ഉയര്‍ത്തുന്ന പ്രവണതയില്‍ ഏറ്റവും മുന്നില്‍ കേരളമാണ്. സത്രീധനം കൂട്ടാനുള്ള കേരളത്തിലെ ട്രെന്റില്‍ ഹിന്ദുക്കളാണ് മുന്നില്‍. 55 ശതമാനം ഹിന്ദുക്കളും 26 ശതമാനം മുസ്ളീങ്ങളും 18 ശതമാനം ക്രിസ്ത്യാനികളും സ്ത്രീധനം കൂട്ടിക്കൊണ്ടു പോകാനുള്ള പ്രവണത കാട്ടുന്നു.
ഹരിയാനയും പഞ്ചാബും ഗുജറാത്തുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 1961 ല്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാണെന്ന് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഏറെ വ്യാപകമാണെന്നാണ് പറഞ്ഞിരിക്കുന്നത്. 1960 നും 2008 നും ഇടയില്‍ 95 ശതമാനം വിവാഹത്തിലും സ്ത്രീധനം വാങ്ങിയെന്നും പറയുന്നു.
പഞ്ചാബിലും സിഖുകാര്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലും സ്ത്രീധന ശരാശരി ഉയരുന്നിനുള്ള ട്രെന്റുണ്ട്. 1970 മുതല്‍ സ്ത്രീധനത്തുക ഉയരാന്‍ പ്രവണത കാട്ടുകയും അടുത്ത കാലത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ജാതിശ്രേണിയില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഏറ്റവും കൂടുതല്‍ സ്ത്രീധനം നല്‍കിയിരുന്നത്. എന്നാല്‍ ഒബിസിക്കാരും പട്ടികജാതിയിലും പട്ടികവര്‍ഗ്ഗത്തിലും പെട്ടവര്‍ ഇത് പിന്തുടര്ന്നു.
അതേസമയം സ്ത്രീധനം കുറയാനുള്ള പ്രവണത കാട്ടുന്നത് ഒഡീഷ, പശ്ചിമ ബംഗാള്‍, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളാണ് ഉള്ളത്. ഇതിന് പുറമേ വരന്റെ കുടുംബം വധുവിന് സമ്മാനവും മറ്റുമായി ശരാശരി 5000 രൂപ ചെലവാക്കുമ്പോള്‍ അതിന്റെ ഏഴു മടങ്ങാണ് വധുവിന്റെ കുടുംബത്തിന്റെ ചെലവ്. 1960 നും 2008 നും ഇടയിലെ കാലത്തെ 40,000 വിവാഹങ്ങളാണ് റൂറല്‍ എക്കണോമിക് ഡെമോഗ്രാഫിക് സര്‍വേ പഠന വിധേയമാക്കിയത്.






