
കൊച്ചി: ശബരിമലയില്‍ 63 എക്കര്‍ ഭൂമി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൈവശമുണ്ടെന്നും ഇനി തര്ക്കമുന്നയിക്കില്ലെന്നും വനംവകുപ്പ്. സന്നിധാനമിരിക്കുന്ന 13 എക്കറിനു പുറമേയാണ് 50 ഏക്കര്‍ കൈവശഭൂമിയുള്ളത്.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് ശബരിമലയിലെ ഭൂമിയെച്ചൊല്ലി ദേവസ്വം ബോര്‍ഡും വനംവകുപ്പും തമ്മിലുള്ള 30 വര്‍ഷത്തെ തര്‍ക്കത്തിനു പരിഹാരമായത്. അവശേഷിക്കുന്ന ചില്ലറ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്നു വീണ്ടും മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം നടക്കും.
ബോര്‍ഡിന്റെ പക്കല്‍ 63 ഏക്കറുണ്ടെന്ന് 2007 ലെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചു കെട്ടിടനിര്മ്മാണത്തിനു പ്ലാന്‍ തയാറാക്കുന്ന സമയത്ത് വനംവകുപ്പു സമ്മതിച്ചതാണ്. എന്നാല്‍, ഹൈക്കോടതിയിലെത്തിയപ്പോള്‍ നിലപാടുമാറ്റി. പ്ലാന്‍ കണ്ടിട്ടില്ലെന്നായിരുന്നു വാദം. അന്നത്തെ യോഗത്തിന്റെ മിനിറ്റ്സ് ഇന്നു ചേരുന്ന യോഗത്തില്‍ പരിശോധിക്കും. പ്ലാന്‍ കണ്ടിട്ടില്ലെന്നു വന്നാല്‍ രണ്ട് ഏക്കര്‍ വീണ്ടും കുറയും. ഇനി യോഗതീരുമാനം കോടതിയെ അറിയിച്ച് ഭൂമി അളന്നുതിരിച്ചു വീണ്ടും ജണ്ടകെട്ടും. 1965-ലെ ഉത്തരവുപ്രകാരം 1967-ലാണു വനഭൂമി ദേവസ്വം ബോര്‍ഡിന് 90 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയത്. അന്നു തുടങ്ങിയതാണു വനം വകുപ്പും ദേവസ്വംബോര്‍ഡും തമ്മിലുള്ള തര്‍ക്കം. സന്നിധാനഭൂമിയുടെ ദീര്‍ഘചതുരാകൃതി വിവാദവും ഇനി വനംവകുപ്പ് ഉന്നയിക്കില്ല. സ്ഥലം കൈമാറിയപ്പോള്‍ ഉണ്ടായിരുന്ന അതേ ആകൃതി തന്നെയാണ് ഇപ്പോഴുമെന്നു ബോര്‍ഡ് വാദിച്ചു.
മൂന്നുതവണയായാണു ശബരിമലയില്‍ ബോര്‍ഡിനു ഭൂമി ലഭിച്ചത്. ഇതില്‍, 1967-ല്‍ ലഭിച്ച 50 ഏക്കറില്‍ സര്‍വേപ്രകാരം വേര്‍തിരിച്ചു കല്ലിട്ടിരുന്നെങ്കിലും വനംവകുപ്പ് ഇതിനനുസരിച്ചല്ല ജണ്ടകള്‍ സ്ഥാപിച്ചത്. സര്വേക്കല്ലിനടുത്തു സ്ഥാപിക്കേണ്ട ജണ്ടകള്‍ പലസ്ഥലത്തും ബോര്‍ഡിന്റെ അതിര്‍ത്തിക്കുള്ളിലേക്കു കയറിയായിരുന്നു. ഇതറിയാതെ, സര്‍വേപ്രകാരമുള്ള സ്ഥലത്തു പിന്നീടുള്ള വര്‍ഷങ്ങളില്‍ ബോര്‍ഡ് വികസനം നടത്തി.
വര്‍ഷങ്ങളോളം ഇതു തുടര്‍ന്നു. എന്നാല്‍, പാണ്ടിത്താവളത്തില്‍ ബോര്‍ഡിന്റെ കൈവശമുള്ള ഭൂമിയില്‍ 50 സെന്റ് തങ്ങളുടേതാണെന്നവകാശപ്പെട്ടു വനംവകുപ്പു വേലി കെട്ടിയതോടെ തര്‍ക്കം തുടങ്ങി. ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണു സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്.
ജെബി പോള്‍






