
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും രാജസ്ഥാന് മുന്‍ ഗവര്‍ണറുമായ കല്യാണ്‍ സിംഗിന്റെ (89) ആരോഗ്യനില അതീവ ഗുരുതരം. ലക്നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന കല്യാണ്‍ സിംഗ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. ഇന്നലെ വൈകിട്ട് മുതല്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷാഉപകരണങ്ങളുടെ സഹായം നല്‍കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കാര്‍ഡിയോളജി, നെഫ്രോളജി, ന്യുറോളജി, എന്‍ഡോക്രിനോളജി വിഭാഗങ്ങള്‍ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ബി.ജെ.പി നേതാവായ കല്യാണ്‍ സിംഗ് രണ്ട് തവണ യു.പി മുഖ്യമന്ത്രിയായിട്ടുണ്ട്. ജനസംഘ്, ബി.ജെ.പി സ്ഥനാര്‍ത്ഥിയായി നിരവധി തവണ അത്രൗലിയില്‍ നിന്ന് നിയമസഭയില്‍ എ്ത്തി. 1991ലാണ് ആദ്യം മുഖ്യമന്ത്രിയായത്. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് അയോധ്യയില്‍ ബാബ്റി മസ്ജിദ് പൊളിച്ചുനീക്കുന്നതും.
മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഓസ്കാര്‍ ഫെര്‍ണാണ്ടസിനെ വീണ് പരിക്കേറ്റാണ് മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ യോഗ ചെയ്യുന്നതിനിടെ അദ്ദേഹം വീഴുകയായിരുന്നു. ഡയാലിസിസിനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് തലയില്‍ ആന്തരിക രക്തസ്രാവവും മുറിവുകളും കണ്ടെത്തിയത്. ഇതോടെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഓസ്കാര്‍. മന്മോഹന് സിംഗ് സര്‍ക്കാരില്‍ റോഡ്, ഗതാഗതം, ദേശീയപാത മന്ത്രിയായിരുന്നു ഓസ്കാര്‍. തൊഴില്‍ വകുപ്പിന്റെ അധിക ചുമതലയും വഹിച്ചിരുന്നു.
1983 മുതല്‍ 1997 വരെ അഞ്ച് തവണ ലോക്സഭാംഗമായിരുന്നു. 1998ല്‍ ആദ്യമായി രാജ്യസഭയിലെത്തി. 1980കളുടെ അവസാനം കര്‍ണാടക പി.സി.സി അധ്യക്ഷനായും 1983ല്‍ എഐ.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.






