
കൊച്ചി : വ്യാജ വിലാസത്തില്‍ അഫ്ഗാനിസ്ഥാന് കാരന് കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ ജോലി ചെയ്ത സംഭവം വിവാദമാകുന്നു. ശക്തമായ സുരക്ഷാ വീഴ്ച കണക്കാക്കിയിരിക്കുന്ന സംഭവത്തിന്റെ അന്വേഷണം ഐബി ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു. അഫ്ഗാനിസ്ഥാനില്‍ നിന്നും രോഗിയുടെ സഹായി എന്ന രീതിയില്‍ ഡല്‍ഹിയില്‍ വന്നയാള്‍ അസം സ്വദേശിയെന്ന വ്യാജേനെ കൊച്ചിയില്‍ ജോലി ചെയ്തത് രണ്ടു വര്‍ഷം.
അസമിലെ വിലാസത്തില്‍ കൊച്ചി കപ്പല്നിര്മ്മമാണശാലയില് കരാര്‍ തൊഴിലാളി എന്ന രീതിയില്‍ ഏജന്‍സികള്‍ വഴി 2018 ല്‍ ജോലിക്ക് കയറിയ ഈദ് ഉല് എന്നയാള്‍ പ്രതിരോധസേനയ്ക്കായി നിര്‍മ്മിക്കുന്ന വിമാനവാഹിനിയിലാണ് ജോലി ചെയ്തതായിട്ടാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊൽക്കത്തയില്‍ അറസ്റ്റിലായ ഇയാള്‍ റിമാന്‍ഡിലാണ്. സംഭവം കേന്ദ്ര ഏജന്‍സികള്‍ ഏറെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത് ചാരപ്പണി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും സംശയിക്കുന്നു.
ഈദ്ദ്ഗുല്ലിന്റെ പിതാവ് അഫ്ഗാൻകാരനും മാതാവ് അസം സ്വദേശിയുമാണ്. മാതാവിന്റെ കുടുംബത്തിന്റെ വിലാസത്തിൽ തിരിച്ചറിയൽ രേഖകൾ തയാറാക്കിയാണ് ഈദ് ഗുൽ കപ്പൽശാലയിൽ കരാർ ജോലിക്കാരന്റെ കീഴിൽ തൊഴിലാളിയായി എത്തിയത്. താന്‍ അഫ്ഗാനിസ്ഥാന് കാരനാണെന്ന വിവരം സഹപ്രവർത്തകരിൽ ചിലർ മനസ്സിലാക്കിയതോടെ ഇയാള്‍ ബംഗാളിലേക്ക് മുങ്ങി. പിന്തുടര്ന്നെത്തിയ പോലീസ് കൊല്‍ക്കത്തയില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തു. മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകള്‍ കൈകാര്യം ചെയ്യുന്നയാളാണ് ഇയാള്‍.
അമ്മവീട്ടിൽ താമസിച്ചു പഠിച്ചതിനാലാണു തിരിച്ചറിയൽ രേഖകള്‍ അസം വിലാസത്തിലായതെന്നാണ് ഇയാള്‍ നല്കിയ മൊഴി. അമതസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു രോഗിയുടെ സഹായി എന്ന പേരിലാണ് ഇയാൾ ഇന്ത്യയിൽ എത്തിയത്. ഈ രോഗിയെ പിന്നീട് ആരും കണ്ടിട്ടില്ല. മുജാഹിദ് അഹമ്മദ് എന്നാണ് ഇയാളുടെ പേരെന്ന് മാത്രമുള്ള വിവരമേ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുള്ളൂ. ഇവർ ഡൽഹിയിലാണ് വന്നിറങ്ങിയത് എന്നും ഇവിടെ ഒരു ഹോട്ടലിൽ താമസിച്ചിരുന്നു എന്നും വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് ഐബി ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.
അഫ്ഗാന് സ്വദേശിയെ ഷിപ്പ് യാർഡിൽ ജോലിക്കെത്തിച്ച കരാറുകാരനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. നിർണായക സുരക്ഷാ മേഖലയായ കൊച്ചിൻ ഷിപ്പ് യാഡിൽ വിവിധ മേഖലകളിലായി ആയിരക്കണക്കിന് കരാർ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. കരാറുകാരന് ജോലിക്കാരെ നിയോഗിക്കുമ്പോൾ അവരുടെ പശ്ചാത്തലം അന്വേഷിക്കണമെന്ന നിര്‍ദേശം പലപ്പോഴും പാഴാകാറാണ് പതിവ്.
കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ സുരക്ഷാ വീഴ്ച ഉണ്ടാകുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. 2019ൽ വിമാനവാഹിനിയുടെ നിർമാണത്തിനിടെ ഇതിന്റെ ഹാഡ് ഡിസ്ക്, പ്രോസസർ തുടങ്ങിയവ മോഷണം പോയിരുന്നു. കരാർ തൊഴിലാളികളായി എത്തിയ ബിഹാർ, രാജസ്ഥാൻ സ്വദേശികൾ പണത്തിനു വേണ്ടി നടത്തിയ മോഷണമാണെന്നു തിരിച്ചറിഞ്ഞ എൻഐഎ ഇതു കാണിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിമാന വാഹിനി കപ്പലിന്റെ പെയിന്റിങ് കരാര്‍ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു സംഭവത്തിന് പിന്നില്‍ പണത്തിനായി ഇവര്‍ നടത്തിയ പ്രവര്‍ത്തിയായിരുന്നു എന്നും കണ്ടെത്തി.
അസം, ബംഗാൾ എന്നിവിടങ്ങളിലേക്കു കുടിയേറിയ അഫ്ഗാൻ, ബംഗ്ലദേശ് അഭയാർഥികൾ പലരും വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിച്ച് ഇന്ത്യയിലേക്കും കേരളത്തിലേക്കും കടക്കുന്നുണ്ടെന്നാണ് വിവരം. കേരളത്തില്‍ ജോലി ഉറപ്പാക്കി ഇവരില്‍ നിന്നും വന്‍തുക തട്ടുന്ന ഏജന്റുമാരാണ് ഇവര്‍ക്ക് വ്യാജ വിലാസവും തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ടാക്കിക്കൊടുക്കുന്നതെന്നാണ് വിവരം.






