
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാക്കളും പ്രതികളായേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പണം കൊണ്ടുവന്നതാര്ക്കാണെന്ന് ബി.ജെ.പി സഗസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അറിയാം. അതുകൊണ്ടാണ് കേസില്‍ സാക്ഷിയാക്കിയത്. കളളപ്പണം ബി.ജെ.പിയുടെതാണ്. കള്ളപ്പണം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്നതാണ്. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
40 കോടി രൂപ ഇത്തരത്തില്‍ കൊണ്ടുവന്നു. ഇതില്‍ മൂന്നരകോടി രുപയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. നാലാം പ്രതി ബി.ജെ.പി പ്രവര്‍ത്തകനാണ്. പരാതിപ്പെട്ടയാളും ബി.ജെ.പി ബന്ധമുള്ളയാളാണ്. സുരേന്ദ്രനുമായി അദ്ദേഹത്തിന് ബന്ധമുണ്ട്. കൊടകര കേസ് അട്ടിമറിക്കാനുള്ള നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തിന് പ്രത്യേക മാനസികാവസ്ഥയാണ്. അത് സര്‍ക്കാര്‍ നോക്കിയാല്‍ മാറ്റാനാവില്ല. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് വാങ്ങിയിട്ടും വിജയിക്കാനായില്ല. അതിന്റെ ബുദ്ധിമുട്ടുണ്ട്. കേന്ദ്ര ഏജന്‍സിയെ യു.ഡി.എഫിന് കുറച്ചുമാസമായി വലിയ വിശ്വാസമാണ്. ബി.ജെ.പിക്ക് വേണ്ടിയാണ് പ്രതിപക്ഷം സഭയില്‍ സംസാരിക്കുന്നത്. കോണ്‍ഗ്രസിന് ബി.ജെ.പിയോട് വിധേയത്വമാണ്. കേന്ദ്ര ഏജന്‍സിക്ക് വേണമെങ്കില്‍ അന്വേഷിക്കാവുന്ന കേസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസുകള്‍ എങ്ങനെ അന്വേഷിക്കാമെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് കേരള പോലീസ് കാണിച്ചുകൊടുത്തു. അന്തമില്ലാത്ത നോട്ടീസ് അയച്ച് അത് മാധ്യമങ്ങള്‍ക്ക് ചോര്ത്തിക്കൊടുക്കുന്നതല്ല കേസന്വേഷണമെന്നും കേന്ദ്ര ഏജന്‍സിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. പശുവിനെ കുറിച്ച് ചോദിച്ചാല്‍ മുഖ്യമന്ത്രി പശുവിനെ കെട്ടിയ തെങ്ങിനെ കുറിച്ച് സംസാരിക്കും. പോക്കറ്റടിച്ചിട്ട് കള്ളനെവിടെയെന്ന് വിളിച്ചുകൂവും. ഒരു ബി.ജെ.പി നേതാവും പ്രതിയാകില്ലെന്ന് ഉറപ്പാക്കിയാണ് കേസ് തീര്‍ത്തതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.






