
കൊച്ചി : പേനയുടെ ക്യാപിന്റെ രൂപത്തിൽ പതിനെട്ടുവർഷത്തെ ശ്വാസതടസ്സം പുറത്തെടുത്തപ്പോൾ ആലുവ പൊയ്ക്കാട്ടുശേരി സ്വദേശി സൂരജിനു (32) ആശ്വാസം ചില്ലറയൊന്നുമല്ല. കടുത്ത ശ്വാസംമുട്ടിനും കഫക്കെട്ടിനും വർഷങ്ങളായി ആസ്മയെന്നു കരുതി മരുന്നു കഴിക്കുകയായിരുന്നു സൂരജ്.
2003 ൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ പേന ഉപയോഗിച്ചു വിസിലടിക്കാൻ ശ്രമിക്കുമ്പോഴാണു ബോൾ പേനയുടെ നിബിനോടു ചേർന്ന ഭാഗം തൊണ്ടയിൽ പോയത്. ആശുപത്രിയിൽ എത്തിച്ച് അന്നുതന്നെ എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
ഇതിനിടെ കഴിഞ്ഞ ഡിസംബറിൽ കോവിഡ് ബാധിച്ചു. കോവിഡ് മാറിയശേഷം അതു ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ അമൃത ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണു വലതുവശത്തെ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി കുടുങ്ങിക്കിടക്കുന്ന പണ്ടു കാണാതായ പേനയുടെ അഗ്രം കണ്ടെത്തിയത്.






