
പാലക്കാട് : പതിവിന് വിപരീതമായി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നാളെ ഓഫീസുകളില്‍ സിപിഎം ദേശീയ പതാക ഉയര്‍ത്തും. ഇതുവരെ സ്വാതന്ത്ര്യദിനം ആഘോഷിച്ചിട്ടില്ലാത്ത സിപിഎം ഇതാദ്യമായിട്ടാണ് ഓഫീസുകളില്‍ പതാക ഉയര്‍ത്തുന്നത്. സിപിഎമ്മിന്റെ സാന്നിദ്ധ്യം ബംഗാളിലും ത്രിപുരയിലും അടക്കം മിക്ക സംസ്ഥാനങ്ങളിലും അവസാനിക്കുകയും ബിജെപി പിടിമുറുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റം.
നാളെ സിപിഎമ്മിന്റെയും പോഷകസംഘടനകളുടേയും ഓഫീസുകളില്‍ സെക്രട്ടറിമാരാകും പതാക ഉയര്‍ത്തുക. ഇക്കാര്യത്തില്‍ നേരത്തേ തന്നെ കീഴ്ഘടകങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി നിര്‍ദേശം നല്കിക്കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയിൽ, ഓണ്‍ലൈനില്‍ ഉള്‍പ്പെടെ ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കാനും പാര്‍ട്ടിയുടെ ദേശീയഘടകം തീരുമാനം എടുത്തിട്ടുണ്ട്.
എല്ലാ പാര്‍ട്ടി ഓഫീസുകളിലും ഇതരസംഘടനാ ഓഫീസുകളിലും ത്രിവര്‍ണ്ണപതാക ഉയര്‍ത്താനും കൃത്യതയോടെ ഇക്കാര്യം ചെയ്യാന്‍ സെക്രട്ടറിമാര്‍ ശ്രദ്ധിക്കണമെന്നും പാര്‍ട്ടി നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപതാകയുടെ ചട്ടം പാലിക്കാനും ആറുമണിക്ക് മുമ്പായി പതാക താഴ്ത്തണമെന്നും കാര്യങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രാദേശിക നേതൃത്വം ശ്രദ്ധിക്കണമെന്നും പറഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിരോധച്ചട്ടം കൃത്യമായി പാലിക്കാനും ആഘോഷത്തിൽ കുട്ടികളുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നാണു പറയുന്നു.
ഇതുവരെ സ്വാതന്ത്ര്യദിനം ആഘോഷിച്ചിട്ടില്ലാത്ത സിപിഎമ്മിനെതിരേ ബിജെപിയും കോണ്‍ഗ്രസും നിരന്തരം ഉയര്‍ത്തുന്ന ദേശീയതാ വിരുദ്ധര്‍ ആക്ഷേപത്തെ മറികടക്കാനാണ് ഇതിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. ബിജെപിയും സംഘപരിവാറും ദേശീയതാവാദം വ്യാപകമായി പ്രചരിപ്പിക്കുകയും സിപിഎമ്മിനെ നിരന്തരം വിചാരണയില്‍ നിര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.
സ്വാതന്ത്ര്യ സമരത്തിൽ പാർട്ടിയുടെ പങ്ക് വിശദീകരിച്ചുളള പരിപാടികൾക്കും സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളില്‍ മറ്റു പാര്‍ട്ടികള്‍ക്ക് വിമര്‍ശനത്തിന് ഇടനല്കരുതെന്നുമാണ് നിര്‍ദേശം. വിമര്‍ശനത്തില്‍ അനാവശ്യ തര്‍ക്കത്തിന് മുതിരാതെ ചരിത്രപരമായി മറുപടി നല്‍കാനും സ്വാതന്ത്ര്യ സമരത്തില്‍ പാര്‍ട്ടി വഹിച്ച പങ്ക് വിശദീകരിച്ച് പ്രചരണം നടത്താനുമാണ് നിര്‍ദേശം.






