
മുംബൈ: മഹാരാഷ്ട്ര മുഖ്യമ്രന്തി ഉദ്ധവ് താക്കറെയ്ക്കെതിരെ പ്രകോപനപരമായ പരാമര്‍ശനം നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്കെതിരെ കേസ്. ഇതേ ചൊല്ലി മുംബൈയില്‍ ബി.ജെ.പി-ശിവസേന പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ടാണ് താക്കറെയ്ക്കെതിരെ റാണ പ്രതികരിച്ചത്. മുഖ്യമന്ത്രിയെ അടിക്കണമെന്നായിരുന്നു പരാമര്‍ശം. ഇതിന്റെ പേരില്‍ പോലീസ് കേസെടുക്കുകയായിരുന്നു. റാണെ അറസ്റ്റിലായേക്കുമെന്ന് സൂചന വന്നതോടെയാണ് ഇരുവിഭാഗം പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്.
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് താക്കറെ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു നാരായണ്‍ റാണെയുടെ വിവാദ പരാമര്‍ശം. 'സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്ന് മുഖ്യമന്ത്രിക്ക് അറിവില്ലാത്തത് നാണക്കേടാണ്. പ്രസംഗത്തിനിടെ അദ്ദേഹം വര്‍ഷം പിന്നോട്ട് എണ്ണുകയാണ്. താന്‍ അവിടെയുണ്ടായിരുന്നുവെങ്കില്‍, ആഞ്ഞൊരു അടി കൊടുത്തേനെ' എന്നായിരുന്നു റാണെ റായ്ഗഡ് ജില്ലയില്‍ തിങ്കളാഴ്ച നടന്ന ജന്‍ ആശീര്‍വാദ് യാത്രയില്‍ പറഞ്ഞത്.
ഇതില്‍ റാണെയ്ക്കെതിരെ നാഷിക് പോലീസ് കേസെടുത്തിരുന്നു. റാണെയെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് കൊങ്കണിലെ ചിപ്ലണിലേക്ക് പുറപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവില്‍ റാണെ ഇവിടെയാണ്. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവുമില്ല.
റാണെയുടെ പ്രസംഗത്തിനെതിരെ മുംബൈയില്‍ ശിവസേന പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. മുംബൈയിലും മറ്റിടങ്ങിലും റാണെയെ 'കോഴിക്കള്ളന്‍' എന്ന വിളിച്ചുകൊണ്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുന്‍പ് കോഴിക്കട നടത്തിയതിന്റെ പേരിലാണ് റാണെയെ ഇവര്‍ ഇങ്ങനെ വിളിക്കുന്നത്.
റാണെയ്ക്ക് മനോനില തെറ്റിയെന്ന് ശിവസേന രത്നഗിരി-സിദ്ധുദുര്ഗ് എം.പി വിനായക് റൗട്ട് വിമര്‍ശിച്ചു. ബി.ജെ.പി നേതാക്കളെ സുഖിപ്പിക്കാന്‍ റാണെ ശിവസേനയേയും നേതാക്കളെയും അപമാനിക്കുകയാണ്. മോദി സര്‍ക്കാരില്‍ ചേര്‍ന്നതോടെ അയാള്‍ക്ക് മനോനില നഷ്ടപ്പെട്ടു. അയാളെ മോദി പുറത്താക്കണമെന്നും റൗട്ട് ആവശ്യപ്പെട്ടു.
ബാല്‍ താക്കറെയുടെ മണ്ണിന്റെ മക്കള്‍ വാദത്തില്‍ ആകൃഷ്ടനായാണ് 1960കളുടെ അവസാനത്തില്‍ റാണെ ശിവസേനയില്‍ ചേര്‍ന്നത്. 1990ല്‍ ശിവസേന എം.എല്‍.എ ആയി. പാര്‍ട്ടിയുമായി തെറ്റിയാണ് അദ്ദേഹം ബി.ജെ.പിയിലേക്ക് എത്തിയത്.






