
‘‘എന്റെ പേര് റുമെയ്സ ഗെൽഗി, ഏറ്റവും ഉയരമുള്ള സ്ത്രീയുടെ ഗിന്നസ് വേൾഡ് റെക്കോർഡും, ഏറ്റവും ഉയരത്തിൽ ജീവിക്കുന്ന കൗമാരക്കാരിയുടെ മുൻ ഉടമയും ആണ് ഞാൻ.’’സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ ഇങ്ങനെയൊരു വീഡിയോ ഷെയര്‍ ചെയ്യാന്‍ ഇരുപത്തിനാലുകാരിയായ റുമെയ്സ ഗെല്‍ഗിക്ക് ഒരുപാട് സങ്കടക്കടല്‍ താണ്ടേണ്ടി വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പെണ്‍കുട്ടിയാണ് റുമെയ്സ. ഇതിനു മുമ്പ് 2014 ല്‍ ഏറ്റവും ഉയരം കൂടിയ കൗമാരക്കാരി എന്ന റെക്കോര്‍ഡ് റുമെയ്സെയ്ക്ക് കിട്ടിയിരുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക പേജില്‍
"വ്യത്യസ്തനാകുന്നത് അത്ര മോശമല്ല. നിങ്ങൾ മുമ്പ് സങ്കൽപ്പിക്കാത്ത കാര്യങ്ങൾ നേടാൻ ഇത് നിങ്ങളെ സഹായിക്കും." ഇത് ഔദ്യോഗികമാണ്!’’ എന്ന ക്യാപ്ഷനോടെയാണ് അവര്‍ ഈ വാര്‍ത്ത അറിയിച്ചത്.
വളർച്ചയെ ത്വരിതപ്പെടുത്തുന്ന വീവർ സിൻഡ്രോം എന്ന അപൂർവ രോഗമാണ് റുമെയ്സ്ക്ക്. അസ്ഥിയ്ക്ക് ബലക്കുറവ്, അസ്ഥി വികാസം പോലെയുള്ള പ്രശ്നങ്ങളും അതു സംബന്ധമായ മറ്റ് അസുഖങ്ങളും റുമെയ്സ നേരിടുന്നുണ്ട്. വീൽചെയറിന്റെ സഹായം ഗെൽഗിക്ക് അനിവാര്യമാണ്. വോക്കറിന്റെ സഹായത്തോടെ ചെറിയ ദൂരങ്ങള്‍ നടക്കുമെങ്കിലും എപ്പോഴും സഹായത്തിന് ഒരാള്‍ ഒപ്പമുണ്ടാകേണ്ടത് റുമെയ്സയ്ക്ക് ആവശ്യമാണ്.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുറത്തുവിട്ട ഒരു വിഡിയോയിൽ സ്കോളിയോസിസ് പോലുള്ള ഗുരുതരമായ ശാരീരിക രോഗങ്ങളോടെയാണ് താൻ ജനിച്ചതെന്നും, തനിക്കാണ് തുർക്കിൽ ആദ്യമായി ഈ രോഗം ബാധിച്ചതെന്നും റുമെയ്സ പറഞ്ഞിരുന്നു. ഉയരക്കൂടുതല്‍ മാത്രമല്ല ഉയരക്കുറവും അപകര്‍ഷതാബോധത്തിന് കാരണമാണെന്നും മറ്റുള്ളവര്‍ക്ക് പ്രചോദനമാകുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്നും റുമെയ്സ ഇന്‍സ്റ്റയില്‍ കുറിച്ചു. തന്റെ ജീവിതത്തിലെ ചെറിയ നേട്ടങ്ങള്‍ പോലും റുമെയ്സ ഇന്‍സ്റ്റയിലൂടെ പങ്കുവയ്ക്കാറുണ്ട്.






