
പത്തനംതിട്ട : മഴ കനത്തതോടെ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള അണക്കെട്ടുകള്‍ അടിയന്തരമായി തുറക്കേണ്ടിവന്നത് ജലവിനിയോഗത്തിലെ പാളിച്ച മൂലമെന്നു വിദഗ്ധരുടെ വിലയിരുത്തല്‍. 1,500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം സംഭരണികളിലുണ്ടായിരുന്നതു പ്രയോജനപ്പെടുത്താതെയും അശാസ്ത്രീയമായ ഹ്രസ്വ, ദീര്‍ഘകാല കരാറുകളുടെ അടിസ്ഥാനത്തില്‍ അമിത വിലയ്ക്കു വൈദ്യുതി വാങ്ങിയതുമാണ് അനവസരത്തില്‍ ജലം തുറന്നുവിടാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്നും കുറ്റപ്പെടുത്തല്‍.
45 റിസര്‍വോയറുകളിലായി 59 അണക്കെട്ടുകളുള്ള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ജലവര്‍ഷ സൂചിക കണക്കാക്കുന്നത് ജൂണ്‍ ഒന്നു മുതല്‍ അടുത്ത വര്‍ഷം മേയ് 31 വരെയാണ്. ജൂണ്‍ ഒന്നിനു പുതിയ ജലവര്‍ഷം ആരംഭിക്കുമ്പോള്‍ എല്ലാ ജലസംഭരണികളും കൂടി 500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം മാത്രമേ ഉണ്ടാകാവൂ എന്നാണു വ്യവസ്ഥ. കൂടുതല്‍ ജലമുണ്ടെങ്കില്‍ അതു മേയ് 31-നു മുമ്പ് ഉപയോഗിച്ചിരിക്കണം. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ ഒന്നിന് 1500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലമാണു സംഭരണികളില്‍ ഉണ്ടായിരുന്നത്. അതായത്, കെട്ടിനിര്‍ത്തി പാഴാക്കിയത് ആയിരം ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം!
ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇക്കുറി കാലവര്‍ഷം കനത്തില്ല. എന്നാല്‍ തുടര്‍ന്നുള്ള രണ്ടര മാസം മഴ കനത്തു. അധിക ജലം സംഭരിച്ചു നിര്‍ത്തിയിരുന്നതിനാല്‍ അണക്കെട്ടുകള്‍ പെട്ടെന്നു നിറഞ്ഞു. കാലവര്‍ഷം പെയ്തുതീരുന്നതിനു മുമ്പേ ഇടുക്കി, ശബരിഗിരി അടക്കമുള്ള വമ്പന്‍ പദ്ധതികളില്‍നിന്നു ജലം തുറന്നുവിടേണ്ടിവന്നിരിക്കുന്നു. പ്രതിദിന ഉപയോഗം കവിഞ്ഞ് തുലാമഴയില്‍ എത്ര വെള്ളം കിട്ടിയാലും ഒഴുക്കിവിടേണ്ടിവരും.
ബോര്‍ഡിന്റെ കീഴിലുള്ള ജലവൈദ്യുതി പദ്ധതികളില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവ് 20 പൈസ മാത്രമാണ്. പുറത്തുനിന്നു വാങ്ങുന്നതിന് 3.50-4.00 രൂപയാണു നിരക്ക്. നമുക്ക് ആവശ്യമുള്ളതിന്റെ 30-35 ശതമാനം മാത്രമെ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുള്ളൂ. അതേസമയം, സാധ്യത പൂര്‍ണമായും പ്രയോജനപ്പെടുത്താതെയാണു ഹ്രസ്വ, ദീര്‍ഘകാല കരാറുകളിലൂടെ പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 800 ലിറ്റര്‍ ജലം മതിയെന്ന് ജനറേഷന് വിഭാഗം പറയുന്നു. ഓരോ സെക്കന്‍ഡിലും ഓരോ ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിക്കളയുമ്പോള്‍ നഷ്ടം ശതകോടികളാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കേണ്ടത് ജനറേഷന് വിഭാഗത്തിന്റെ ചുമതലയാണ്. എന്നാല്‍ താരിഫ് ആന്‍ഡ് കൊമേഴ്സ്യല്‍ വിഭാഗമാണ് പുറത്തുള്ള കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ഈ രണ്ടു വിഭാഗവും തമ്മില്‍ പരസ്പര ധാരണയോടെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണമുണ്ട്.
സജിത്ത് പരമേശ്വരന്






