കൊച്ചി: സിറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ കള്ളപ്പണം ഇടപാട് നടന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസില്‍ അന്വേഷണം ആരംഭിച്ചതായി ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി വിറ്റവര്‍ക്കു പുറമേ വാങ്ങിയവരും ഇടനിലക്കാരും പ്രതികളാണ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഒന്നാം പ്രതി. 24 പ്രതികളാണ് കേസിലുള്ളത്.
ഭൂമി വില്‍പ്പനയില്‍ ആധാരത്തില്‍ വില കുറച്ച് കാണിച്ച് വില്‍പ്പന നടത്തിയെന്നും അതുവഴി സര്‍ക്കാരിന് വന്‍ നികുതി നഷ്ടമുണ്ടായി എന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നും യഥാര്‍ത്ഥ വില മറച്ചുവച്ചാണ് ഇടപാട് ഇടപാട് നടന്നതെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ പേരില്‍ രണ്ടു തവണയായി ആറ് കോടിയോളം രൂപ അതിരൂപതയ്ക്ക പിഴ ചുമത്തിയിരുന്നു.
ആധാരത്തില്‍ വില കുറിച്ച് കച്ചവടം നടത്തിയതോടെ കള്ളപ്പണം ഇടപാട് നടന്നിരിക്കാമെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
അതേസമയം, ഭൂമിവില്പനയിലെ കള്ളപ്പണഇടപാടില്‍ ഇ.ഡി അന്വേഷണം സ്വാഗതാര്‍ഹമാണെന്ന് സഭാ സുതാര്യസമിതി പ്രതികരിച്ചു. സഭാ സുതാര്യ സമിതി ഭാരവാഹി പാപ്പച്ചന് ആത്തപ്പിള്ളിയുടെ പരാതിയില്‍ പോലിസ് കേസ് എടുക്കാന്‍ തയ്യാറാകാതെ വന്നപ്പോള്‍ ആണ് കോടതിയെ സമീപിച്ചത്. കോടതി അന്വേഷണം പ്രഖ്യാപിക്കുകയും ആ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതാണ്. എന്നാല്‍ ഭൂമിവില്പനയില് കള്ളപ്പണ ഇടപാട് നടന്നതിന് തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്‍കംടാക്സ് ഡിപ്പാര്‍ട്മെന്റ് ആറ് കോടി രൂപ പിഴ ചുമത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി ഈ കേസ് ഏറ്റെടുത്തത്.
എറണാകുളം അതിരൂപത ഭൂമിവില്പനക്ക് ശേഷം കഴിഞ്ഞ 5വര്‍ഷമായി സീറോ മലബാര്‍ സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നിന്നും കര്‍ദിനാള്‍ ആലഞ്ചേരിയുടെ പേഴ്സണല്‍ അക്കൗണ്ടില്‍ നിന്നും നടന്നിട്ടുള്ള മുഴുവന്‍ സാമ്പത്തിക ഇടപാടുകളും, കൂടാതെ ഭൂമിവില്പനയില് കര്‍ദിനാള്‍ ആലഞ്ചേരിക്ക് മുഴുവന്‍ സഹായവും നല്കിയ എ.കെസി.സി നേതൃത്വം നടത്തിയ വിദേശയാത്രകളും വിദേശത്തു നടത്തിയ എ:െ.സി.സി സംസ്ഥാനസമിതിയുടെ ജനറല്‍ ബോഡി മീറ്റിംഗ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ഇ.ഡിയുടെ അന്വേഷണപരിധിയില്‍ കൊണ്ടു വരണമെന്ന് സമിതി പ്രസിഡന്റ് മാത്യു കരോണ്ടുകടവില്‍, ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍, വക്താവ് ഷൈജു ആന്റണി എന്നിവര്‍ ആവശ്യപ്പെട്ടു.






