
റാണി മുഖര്‍ജിയും സെയ്ഫ് അലി ഖാനും ഒരുമിച്ച് അഭിനയിക്കുന്ന ബണ്ടി ഔർ ബബ്ലി നാളെയാണ് റിലീസ് ചെയ്യുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ താരജോഡികള്‍ ഒരുമിച്ചെത്തുന്നു എന്ന സന്തോഷം ആരാധകര്‍ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. 2008ൽ പുറത്തിറങ്ങിയ ‘തോഡ പ്യാർ തോഡ മാജിക്’ എന്ന ചിത്രത്തിലാണ് റാണിയും സെയ്ഫും അവസാനമായി ഒന്നിച്ചത്. ഇതിനിടെയാണ് റാണിയും സെയ്ഫും തങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
യഷ് രാജ് ഫിലിംസിന്റെ ഒരു വീഡിയോയിലാണ് ഹം തും എന്ന ചിത്രത്തിലെ ചുംബനരംഗത്തെക്കുറിച്ചും അത് അഭിനയിച്ചത് വളരെ അസ്വസ്ഥതയോടെയുമാണെന്നാണ് രണ്ടുപേരും പറയുന്നത്. ഒരുപക്ഷേ സിനിമാചരിത്രത്തിലെ ഏറ്റുവും മോശം ചുംബനമായിരിക്കും ഹം തുമ്മില്‍ തങ്ങള്‍ കാഴ്ചവെച്ചത് എന്നാണ് സെയ്ഫും റാണിയും പറഞ്ഞത്.
‘‘ചുംബന ഷോട്ട് ചെയ്യാൻ ഞങ്ങൾ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്ന് ഓർക്കുന്നുണ്ടോ?’’ റാണിയുടെ ചോദ്യം കേട്ടതും, ചുംബന ഷോട്ട് ചെയ്യാൻ നിങ്ങൾ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്ന് ഞാൻ ഓർക്കുന്നു എന്ന് സെയ്ഫ് പറഞ്ഞു.
ഷൂട്ടിന്റെയന്ന് റാണി വളരെ സോഫ്റ്റായിരുന്നെന്നും വിശേഷങ്ങളൊക്കെ തിരക്കിയെന്നും സെയ്ഫ് പറയുന്നു. ‘‘റാണിയെ ചുംബിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറയാൻ റാണി നിശബ്ദമായി എന്നോട് ആവശ്യപ്പെട്ടു. പക്ഷേ എനിക്കത് പറയാൻ കഴിയില്ല! എന്റെ ബോസ് എന്നോട് പറഞ്ഞിട്ടുണ്ട്, അതിനാൽ ഞാൻ അത് ചെയ്യണം. ഒടുവിൽ ചുംബനരംഗം അഭിനയിക്കാന്‍ സമ്മതിക്കുന്നതിന് മുമ്പ് റാണി കുറച്ച് കൂടി മടിച്ചു’’
ഷൂട്ടിങ്ങിനിടെ റാണിയുടെ മുഖത്തുണ്ടായിരുന്ന പരിഹാസം സെയ്ഫ് അനുകരിക്കുകയും ചെയ്തു. ‘‘സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം ചുംബനമായിരുന്നു ഇത്. അത് വളരെ അസ്വസ്ഥമായിരുന്നു,അസുഖകരമായിരുന്നു.’’ സെയ്ഫ് പറഞ്ഞത് ചിരിച്ചു കൊണ്ട് റാണിയും സമ്മതിച്ചു.
ഇതൊക്കെയാണെങ്കിലും, ആ റൊമാന്റിക് ചിത്രം സൂപ്പർഹിറ്റായി മാറുകയും സെയ്ഫിന് തന്റെ പ്രകടനത്തിന് ദേശീയ അവാർഡ് ലഭിക്കുകയും ചെയ്തു, അത് തന്നെ പോലും അത്ഭുതപ്പെടുത്തിയെന്നും സെയ്ഫ് പറഞ്ഞു.
‘ഹം തും’ മുതൽ ‘ബണ്ടി ഔർ ബബ്ലി 2’ വരെ 17 വർഷം കഴിഞ്ഞപ്പോള്‍ സെയ്ഫുമായുള്ള തന്റെ സംഭാഷണങ്ങൾ ഒരുപാട് മാറിയിട്ടുണ്ടെന്നും ഇപ്പോൾ അവർ തങ്ങളുടെ കുട്ടികളെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും റാണി പറഞ്ഞു. നവാഗതനായ വരുൺ വി ശർമ്മ സംവിധാനം ചെയ്യുന്ന ‘ബണ്ടി ഔർ ബബ്ലി 2’ ല്‍ റാണിയും സെയ്ഫും ചെയ്ത ബണ്ടിയെയും ബബ്ലിയെയും സിദ്ധാന്ത് ചതുര്‍വേദി, ശർവാരി വാഗ് എന്നിവരാണ് പുനരവതരിപ്പിക്കുന്നത്.






