
കോട്ടയം/ആലുവ: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കോട്ടയം മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയറുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ശരിക്കും ഞെട്ടി. എന്‍ജിനീയര്‍ എ.എം ഹാരീസിന്റെ ആലുവ ആലങ്ങാടുള്ള ഫ്ളാറ്റില്‍ ഇന്നലെ വൈകിട്ട് തുടങ്ങിയ റെയ്ഡ് അര്‍ദ്ധരാത്രി വരെ നീണ്ടു. പിടിച്ചെടുത്ത പണം എണ്ണിത്തീര്‍ക്കാന്‍ കഴിയാതെ വന്നതോടെ രാത്രി ബാങ്ക് ജീവനക്കാരെ വിളിച്ചുണര്‍ത്തി നോട്ടെണ്ണല്‍ യന്ത്രം കൊണ്ടുവന്നാണ് എണ്ണിത്തീര്‍ത്തത്.
ആലുവ ആലങ്ങാട് 80 ലക്ഷം രൂപ മതിപ്പുവില വരുന്ന ഫ്ളാറ്റിലാണ് ഹാരീസ് താമസിക്കുന്നത്. ഫ്ളാറ്റ് തുറന്നു പരിശോധിച്ച വിജിലന്‍സ് ശരിക്കും അമ്പരന്നു. അത്യാഡംഭരങ്ങളോടെയുള്ള ഫ്ളാറ്റ്. മുന്തിയ ബ്രാന്‍ഡിലുള്ള വീട്ടുപകരണങ്ങള്‍. ഫ്ളാറ്റിന്റെ അടുക്കളയില്‍ പരിശോധ നടത്തിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ ശരിക്കും ഞെട്ടിയത്. അടുക്കളയിലെ അരിക്കലത്തിലും പ്രഷര്‍ കുക്കറിലും കിച്ചന് കാബിനിലും മറ്റുമായി സൂക്ഷിച്ചത് 17 ലക്ഷം രൂപ. വിവിധ മുറികളിലും ചെറിയ കവറുകളിലായി പണം സൂക്ഷിച്ചിരുന്നു. കൃത്യമായി പറഞ്ഞാല്‍ 16,89,610 രൂപ.
ഫ്ളാറ്റില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പ്രകാരം ഹാരീസിന് 18 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപമുണ്ടെന്ന് കണ്ടെത്തി. പാസ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്ന് 10 വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി കണ്ടെത്തി. പന്തളം സ്വദേശിയായ ഇയാള്‍ക്ക് നാട്ടില്‍ 33 സെന്റ് സ്ഥലവുമുണ്ട്. തിരുവനന്തപുരത്ത് 2000 സ്ക്വയര്‍ ഫീറ്റ് വീടുമുണ്ട്. ഫ്ളാറ്റില്‍ രണ്ടര ലക്ഷം രൂപയുടെ ടി.വി. ഒന്നര ലക്ഷം രൂപയുടെ മ്യൂസിക് സിസ്റ്റം. മറ്റ് വിലകൂടിയ ഗൃഹോപകരണങ്ങള്‍ എന്നിവയും ഉണ്ട്. വിജിലന്‍സിലെ രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ഇന്നലെയാണ് കോട്ടയത്ത് വ്യവസായിയില്‍ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹാരീസ് പിടിയിലാകുന്നത്. ഈ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ തോതില്‍ കൈക്കൂലി ഒഴുകിയിരുന്നതായി പരാതികള്‍ വന്നതോടെ മുന്‍പിരുന്ന എന്‍ജിനീയറുടെ ആസ്തിയും പരിശോധിക്കുകയാണ്. ഇയാള്‍ സ്ഥാനക്കയറ്റത്തോടെ തിരുവനന്തപുരത്താണ്. പാലാ സ്വദേശിയില്‍ നിന്ന് ഇയാള്‍ ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചതായി ആരോപണമുണ്ട്. ഓഫീസിലെ മറ്റ് ജീവനക്കാരെ കുറിച്ചും അന്വേഷണം നടക്കും.






