
‘പ്രേമം’ എന്ന ആദ്യ സിനിമയിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. ആദ്യ സിനിമയ്ക്കു ശേഷം തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം ഒരു സിനിമ ചെയ്യുവാന്‍ സംവിധായകന് അല്‍ഫോണ്‍സ് പുത്രന് താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം സ്റ്റൈല്മന്നനുമായി ചിത്രം ചെയ്യാന്‍ താത്പര്യപ്പെടുന്നില്ല എന്ന് അല്‍ഫോണ്‍സ് പുത്രന് പറഞ്ഞെന്ന വ്യാജവാര്‍ത്ത എങ്ങും പ്രചരിച്ചു. ആ വാര്‍ത്ത ഇപ്പോഴും തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടെന്നും വേട്ടയാടുന്നുണ്ടെന്നും അല്‍ഫോണ്‍സ് പറയുന്നു. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് തന്നെ രജനിയുടെ മകള്‍ സൗന്ദര്യ രജനികാന്ത് വിളിച്ചിരുന്നു എന്നും അല്‍ഫോന്‍സ് പറയുന്നു.'പ്രേമ'ത്തിന് ശേഷം ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഫേസ്ബുക്കിലൂടെ ഇതിനെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്. ‘‘2021 ഓഗസ്റ്റിലെ ഗോൾഡിന്റെ കഥ ഒരു ക്യാരക്ടർ ആർട്ടിസ്റ്റിനോട് പറയുന്നതിനിടയിൽ...അദ്ദേഹം എന്നോട് പറയുകയാണ്.. താൻ രജനികാന്ത് സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞ ഒരു സംവിധായകനോട് സംസാരിക്കുകയാണ്. ഞാൻ ഞെട്ടിപ്പോയി, പക്ഷേ അത് കാണിച്ചില്ല. 2015 മുതൽ ഇന്നുവരെ ഈ വ്യാജ വാർത്ത എന്നെ അലട്ടുന്നതായി എനിക്ക് തോന്നുന്നു. എനിക്ക് പറയാനുള്ളത് ഇത്രമാത്രം, രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ ഞാൻ ആഗ്രഹിച്ചത് പോലെ സംഭവിച്ചിരുന്നെങ്കിൽ, പ്രേക്ഷകരെ രസിപ്പിച്ച് 1000 കോടിയിലധികം രൂപ നേടുമായിരുന്നു, സർക്കാരിന് ധാരാളം നികുതിയും ലഭിക്കുമായിരുന്നു. നഷ്ടം എനിക്കും സൂപ്പർ സ്റ്റാറിനും പ്രേക്ഷകർക്കും സർക്കാരിനുമാണ്.
***ഈ ലേഖനം ഇട്ട ആളും ഈ വ്യാജ വാർത്തയ്ക്ക് പിന്നിൽ പ്രവർത്തിച്ച തലച്ചോറും ഒരു ദിവസം എന്റെ മുന്നിൽ പ്രത്യക്ഷപ്പെടും. നിങ്ങൾ ദിവസത്തിനായി കാത്തിരിക്കുക.
രജനികാന്ത് സാറിനൊപ്പമുള്ള എന്റെ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ എപ്പോഴും ചെയ്യുന്നതുപോലെ എനിക്കു വേണ്ടി പ്രാർത്ഥിക്കണം. ’’ അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പിന് പിന്നാലെ സപ്പോര്‍ട്ട് ചെയ്ത് പലരും കമന്റുകളിടുന്നുണ്ട്.






